ജനീവ: ആഗോളതലത്തിൽ കോവിഡ് കേസുകൾ കുറയുകയാണെങ്കിലും ഇന്ത്യയുൾപ്പെടെ പല ഇടങ്ങളിലും ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് നിരക്കുകൾ വർധിക്കുന്നുണ്ട്. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യ സംഘടന.
കഴിഞ്ഞയാഴ്ച പതിനയ്യായിരത്തോളം കൊറോണ അനുബന്ധ മരണങ്ങളാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എങ്കിലും കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗിബ്രിയൂസിസ്.
പല രാജ്യങ്ങളും ടെസ്റ്റുകളുടെ കാര്യത്തിൽ പിന്നോട്ടു പോയി, അതിനാൽ തന്നെ വ്യാപനം സംബന്ധിച്ച് വളരെ കുറച്ചു വിവരങ്ങളേ ലോകാരോഗ്യ സംഘടനയുടെ മുമ്പാകെ ലഭിക്കുന്നുള്ളു എന്നും അധികൃതർ അറിയിച്ചു.
ഇത് മഹാമാരിയുടെ മറ്റൊരു ഘട്ടമാണെന്നും നിലവിൽ ഇപ്പോഴും അതിന്റെ മധ്യത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാമിന്റെ ടെക്നിക്കൽ ലീഡായ മരിയ വാൻ ഖെർഖോവ് പറഞ്ഞു. ഇപ്പോഴും കോവിഡ് ആഗോള പ്രശ്നമാണെന്നും അവർ പറഞ്ഞു.