കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ദിവംഗതനായി

0
87

സ്‌ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവർന്ന കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ഓർമ്മയായി.

കോട്ടയം: പ്രശസ്‌ത കഥകളി ആചാര്യനായ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ (80) അന്തരിച്ചു. കൊവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

1940 ഒക്ടോബർ 5 ന്, ആലപ്പുഴ നെടുമുടിയിലെ മാത്തൂർ തറവാട്ടിലായിരുന്നു ജനിച്ചത്. തന്റെ ഗുരുവായിരുന്ന കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകളെയാണു മാത്തൂർ വിവാഹം ചെയ്തത്. തുടർന്ന് നെടുമുടിയിൽ നിന്നു കുടമാളൂരിലെ അമ്പാടി വീട്ടിലേക്കു താമസം മാറി. സ്‌ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവർന്ന ഒരു പ്രതിഭയായിരുന്നു അദ്ദേഹം.
ഇദ്ദേഹം കാഴ്‌ച വെച്ച പ്രശസ്‌ത വേഷങ്ങളാണ് മാത്തൂരിന്റെ നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കർണശപഥത്തിലെ കുന്തി തുടങ്ങിയവ.

കേന്ദ്ര– സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

കഥകളി പരിശീലന കേന്ദ്രമായ കുടമാളൂർ കലാകേന്ദ്രത്തിൽ അധ്യാപകനും പ്രിൻസിപ്പലുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുടമാളൂരിൽ അമ്പാടി വീട്ടിലായിരുന്നു താമസം. മാത്തൂരിന്റെ മകൻ മുരളീകൃഷ്ണൻ കഥകളി നടനാണ്. മുരളീകൃഷ്ണന്റെ മകൻ അദ്വൈത് കൃഷ്ണയും മൂത്തമകൻ ഉണ്ണിക്കൃഷ്‌ണന്റെ മകൻ നീരജ് കൃഷ്‌ണയും കഥകളി പഠിക്കുന്നു. ഭാര്യ: കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ പരേതയായ രാജേശ്വരി.

LEAVE A REPLY

Please enter your comment!
Please enter your name here