ശ്രദ്ധേയനായ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജരായിട്ടുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ആളൂർ. സൗമ്യവധക്കേസ്, ജിഷ വധക്കേസ്, കൂടത്തായി, ഇലന്തൂർ നരബലി കേസ്, വിസ്മയ കേസ് തുടങ്ങിയ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരായിട്ടുണ്ട്. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആൻ്റണി ആളൂർ എന്ന ബി എ ആളൂർ.
സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു. കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എ ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു.