ബാഴ്‌സലോണ: നിർണായക മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ മറികടന്ന് ബാഴ്‌സലോണ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സയുടെ ജയം. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസിയുടെ പ്രകടനമാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്.
അത്‌ലറ്റിക് ബിൽബാവോയുടെ ഹോം ഗ്രൗണ്ടായ സാൻ മാംസ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ തന്നെ അത്‌ലറ്റിക് ക്ലബ് ബാഴ്‌സയെ ഞെട്ടിച്ചു. ഇനാകി വില്യംസിലൂടെ അത്‌ലറ്റിക് ബിൽബാവോ ലീഡ് നേടി. ഇതോടെ ബാഴ്‌സ ആക്രമണം ആരംഭിച്ചു. മുന്നേറ്റ നിരയിൽ മെസിയും ഗ്രീസ്മാനും ഡെംബെലെയും നിരന്തരം ഗോളുകൾക്ക് ശ്രമം നടത്തി. 14-ാം മിനിട്ടിൽ യുവതാരം പെഡ്രിയുടെ ഹെഡറിലൂടെ ബാഴ്‌സ സമനില പിടിച്ചു.
38-ാം മിനിട്ടിൽ പെഡ്രി-മെസി കോംബോയുടെ മികച്ച നീക്കത്തിനൊടുവിൽ ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി മെസി ഗോൾ നേടി. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ബാഴ്‌സയും അത്‌ലറ്റിക് ക്ലബ്ബും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെ മെസിയുടെ രണ്ട് ഇടംകാലൻ ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചു.
62-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ ഗ്രീസ്മാനും മെസിയും നടത്തിയ മുന്നേറ്റത്തിൽ മെസിയിലൂടെ ബാഴ്‌സ മൂന്നാം ഗോളും വലയിലാക്കി. മത്സരം അവസാനിക്കാൻ ഏതാനും മിനിട്ടുകൾ മാത്രം ശേഷിക്കെ ഐകർ മുനിയെനിലൂടെ അത്‌ലറ്റിക് ബിൽബാവോ രണ്ടാം ഗോൾ നേടി. ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സ മൂന്നാം സ്ഥാനത്തെത്തി.