ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി.) വൈസ് പ്രസിഡന്റായി നിയമിച്ചതിനാലാണ് രാജി. അദ്ദേഹത്തിന്റെ നിയമന ഉത്തരവ് ബുധനാഴ്ചയാണ് എ.ഡി.ബി. പുറത്തുവിട്ടത്.
1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം 2018 ജനുവരി 23-നാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തും മുമ്പ് ധനകാര്യം, പരിസ്ഥിതി, വ്യോമയാനം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സുനിൽ അറോറ വിരമിക്കുമ്പോൾ അടുത്ത മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടത് ലവാസയായിരുന്നു. അതിനിടെയാണ് അദ്ദേഹം എ.ഡി.ബി.യിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31-ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗം രാജിവെക്കുന്നത് രണ്ടാം തവണയാണ്. 1973-ൽ അന്നത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ നാഗേന്ദ്ര സിങ് അന്താരാഷ്ട്ര നീതിന്യായകോടതിയിൽ ന്യായാധിപനായി നിയമിക്കപ്പെട്ടപ്പോൾ സ്ഥാനമൊഴിഞ്ഞിരുന്നു.