റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ നിർദേശത്തോടെ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈനെതിരായ സൈനിക നീക്കം ഇന്നും തുടരുകയാണ്. യുദ്ധം ഇരുപതുമാസം പിന്നിട്ടുകഴിഞ്ഞു. 2023 അവസാനത്തോടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷകൾ അവസാനിച്ചു. യുഎൻ അടക്കമുള്ള സംവിധാനങ്ങൾ ഇടപെട്ടിട്ടും യുദ്ധം തുടരുകയാണ്. 2024ലും യുക്രൈന് മേലുള്ള റഷ്യയുടെ സൈനിക നീക്കം തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
യുദ്ധം ആരംഭിച്ച് ഇതുവരെ 25,000 യുക്രൈൻ സൈനികർ മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 30,000ലധികം സൈനികർക്ക് ജീവൻ നഷ്ടമായെന്ന് ഒരു യുക്രൈൻ സിവിക് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ യുക്രൈനിലെ മരണസംഖ്യ 70,000 കടന്നുവെന്നാണ് പറയുന്നത്. 15,000 സൈനികരെ കാണാതായി. ഇവരിൽ പലരും കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. മറുവശത്ത് ഒരു ലക്ഷത്തിലധികം സൈനികരെ റഷ്യയ്ക്ക് നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത കണക്കുണ്ട്. യുദ്ധം എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.യുക്രൈനെ എളുപ്പത്തിൽ കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷകൾ തകരുന്നതാണ് യുദ്ധം ആരംഭിച്ചത് മുതൽ കാണാനായത്. ആദ്യഘട്ടത്തിൽ ഒന്ന് പതറിയെങ്കിലും വോളോഡിമിർ സെലൻസ്കിയുടെ നേതൃത്വത്തിലുള്ള യുക്രൈൻ യുദ്ധമുഖത്ത് പ്രതിരോധം തീർത്തു. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ അകമഴിഞ്ഞ സൈനിക – സാമ്പത്തിക സഹായമാണ് യുക്രൈന് സഹായമായത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) യുക്രൈന് നൽകുന്ന സാമ്പത്തിക സഹായം ചെറുതല്ല.
യുക്രൈൻ്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങൾ യുദ്ധത്തിൽ തകർന്നുവീണു. ആൾനാശം പ്രതീക്ഷിച്ചതിലധികമായിരുന്നു. സൈനികരും സാധാരണക്കാരുമായ ആയിരങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നശിച്ചു. ബോംബാക്രമണത്തിലും ഷെൽ ആക്രമണത്തിലും സ്കൂളുകളും ആശുപത്രികളും തകർക്കപ്പെട്ടു. വീടുകൾ തകർക്കപ്പെട്ടു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരും നിരവധിയാണ്.
പഴയ സോവിയറ്റ് യൂണിയൻ്റെ പ്രതാപത്തിലെത്താൻ കൊതിച്ച് റഷ്യ
ഒന്നുകിൽ യുക്രൈനെ പൂർണമായി നിയന്ത്രണത്തിലാക്കുക അല്ലെങ്കിൽ വോളോഡിമിർ സെലൻസ്കിയെ പുറത്താക്കി തങ്ങൾക്ക് അനുകൂലമായ സർക്കാരിനെ യുക്രൈനിൽ പ്രതിഷ്ഠിക്കുകയായിരുന്നു റഷ്യ പദ്ധതിയിട്ടിരുന്നത്. പഴയ സോവിയറ്റ് യൂണിയൻ്റെ പ്രതാപവും കരുത്തും ഈ നീക്കത്തിലൂടെ സ്വന്തമാക്കാനാകുമെന്ന് റഷ്യ കരുതി. യുദ്ധത്തിൽ വിജയിച്ചാൽ ആഗോളതലത്തിൽ റഷ്യയ്ക്ക് കരുത്താകുമെന്നും പുടിൻ വിശ്വസിച്ചു. എന്നാൽ, പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് റഷ്യൻ സൈന്യത്തിന് ലഭിച്ചത്. ലക്ഷക്കണക്കിന് സൈനികരെയാണ് വ്ലാഡിമിർ പുടിന് നഷ്ടമായത്. ലോകരാജ്യങ്ങളുടെ എതിർപ്പ് ശക്തമായതോടെ ഉപരോധമടക്കമുള്ള പ്രതിസന്ധികൾ റഷ്യയ്ക്ക് നേരിടേണ്ടിവന്നു. യുദ്ധത്തിൻ്റെ ആദ്യ ഘട്ടത്തിൽ പിടിച്ചെടുത്ത പല പ്രദേശങ്ങളും റഷ്യയ്ക്ക് ഇന്ന് നഷ്ടമായി.യുക്രൈനെ ആക്രമിക്കാനും തങ്ങളുടെ കാൽക്കിഴിലാക്കാനും റഷ്യയെ പ്രേരിപ്പിച്ചത് പഴയ സോവിയറ്റ് യൂണിയൻ്റെ പ്രതാപത്തിലേക്ക് എത്തുകയെന്ന മോഹം മാത്രമായിരുന്നില്ല. അതിർത്തിയോട് ചേർന്നുള്ള രാജ്യങ്ങളിൽ പലവിധത്തിലുള്ള സ്വാധീനം ചെലുത്താൻ റഷ്യ എക്കാലത്തും ശ്രദ്ധകാണിച്ചിരുന്നു. ആ രാജ്യങ്ങളിലെ ഭരണകൂടത്തെപ്പോലും നിയന്ത്രിക്കുന്നത് റഷ്യയാണ്. എതിർക്കുന്നവരെ തങ്ങളുടെ വരുതിയിലേക്ക് എത്തിക്കുകയും ചെയ്യും. 2014ൽ യുക്രൈൻ്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തത് ഇതിനുദ്ദാഹരണമാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് കാലമായി യുക്രൈൻ തങ്ങളുടെ സ്വാധീനവലയത്തിൽ നിന്ന് പുറത്തുകടക്കുന്നതായി റഷ്യ തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളുമായി കൂടുതലടുത്ത യുക്രൈൻ പുതിയ കാരാറുകൾ ഉൾപ്പെടെയുള്ള ബന്ധങ്ങൾ സ്ഥാപിച്ചു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നേടാൻ ശ്രമം നടത്തുകയും ചെയ്തു. ഈ സാഹചര്യങ്ങൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ നിന്നാ.
2014ൽ റഷ്യ ക്രിമിയ പിടിച്ചെടുത്തതാണ് പടിഞ്ഞാറൻ രാജ്യങ്ങളുമായി കൂടുതലടുക്കൻ യുക്രൈനെ പ്രേരിപ്പിച്ചത്. അതിനുള്ള കാരണങ്ങൾ നിരവധിയുണ്ടെങ്കിലും പ്രധാനകാരണം സ്വന്തം രാജ്യത്തെ റഷ്യൻ അനുകൂലികളുടെ നിലപാടാണ്. ക്രിമിയ പിടിച്ചെടുത്ത റഷ്യ യുക്രൈൻ്റെ കിഴക്കൻ പ്രദേശവും റഷ്യൻ വംശജർ കൂടുതലായുമുള്ള ഡോൺബാസ് മേഖലലയും വരുതിയിലാക്കാൻ രാഷ്ട്രീയ – സൈനിക നീക്കം ആരംഭിച്ചു. റഷ്യൻ വംശജരുടെ അനുകൂല നിലപാടാണ് റഷ്യയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. 2014ലെ യുദ്ധത്തോടെ റഷ്യൻ വംശജർ കൂടുതലായുള്ള പ്രദേശങ്ങൾ സ്വതന്ത്രമായിട്ടാണ് നിലകൊള്ളുന്നത്. ഈ ഭാഗങ്ങളിലേക്കും റഷ്യ കടന്നുകയറുമെന്ന തോന്നലാണ് യുക്രൈനെ കടുത്ത നിലപാടിലേക്ക് എത്തിച്ചത്.