ഓസീസ് പര്യടനം: രണ്ടാം ഏകദിനത്തിലും തോറ്റമ്പി ടീം ഇന്ത്യ ,പരമ്പര ഓസീസിന്

0
90

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്ബര ഇതോടെ സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിനാണ് ഓസ്ട്രേലിയയുടെ വിജയം. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ പൊരുതി നോക്കിയെങ്കിലും ഒടുവില്‍ കീഴടങ്ങുകയായിരുന്നു. ഓസ്ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്, നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 338 റണ്‍സ് മാത്രം. ആദ്യ മത്സരത്തിലും കൂറ്റന്‍ സ്കോര്‍ നേടിയ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

 

– ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 87 പന്തുകളില്‍ ഏഴു ഫോറും രണ്ടു സിക്സും സഹിതം 89 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്.കോഹ്ലിക്കു പുറമെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലും ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടി. 66 പന്തുകള്‍ നേരിട്ട രാഹുല്‍, നാലു ഫോറും അഞ്ച് സിക്സും സഹിതം 76 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ (26 പന്തില്‍ 28), ശിഖര്‍ ധവാന്‍ (23 പന്തില്‍ 30), ശ്രേയസ് അയ്യര്‍ (36 പന്തില്‍ 38), ഹാര്‍ദിക് പാണ്ഡ്യ (31 പന്തില്‍ 28), രവീന്ദ്ര ജഡേജ (11 പന്തില്‍ 24), മുഹമ്മദ് ഷമി (ഒന്ന്), ജസ്പ്രീത് ബുമ്ര (0), നവ്ദീപ് സെയ്നി (പുറത്താകാതെ 10), യുസ്‌വേന്ദ്ര ചഹല്‍ (പുറത്താകാതെ നാല്) എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്കോര്‍.

 

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 10 ഓവറില്‍ 67 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജോഷ് ഹെയ്‌ല്‍വുഡ് ഒന്‍പത് ഓവറില്‍ 59 റണ്‍സ് വഴങ്ങിയും ആദം സാംപ 10 ഓവറില്‍ 62 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മോയ്സസ് ഹെന്‍റിക്വസിനാണ് ഒരു വിക്കറ്റ്.

 

 

നേരത്തെ, തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും അതിവേഗ സെഞ്ചുറി കുറിച്ച മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഇന്ത്യയ്‌ക്കു മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്താന്‍ ഓസീസിനെ സഹായിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 62 പന്തില്‍നിന്ന് സ്മിത്ത് സെഞ്ചുറി തികച്ചു. ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 79 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും മുഹമ്മദ് ഷമി ഒന്‍പത് ഓവറില്‍ 73 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി ഏഴ് ഓവറില്‍ 70 റണ്‍സും യുസ്‌വേന്ദ്ര ചെഹല്‍ ഒന്‍പത് ഓവറില്‍ 71 റണ്‍സും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയപ്പോള്‍, ഒരു ഓവര്‍ ബോള്‍ ചെയ്ത മായങ്ക് അഗര്‍വാള്‍ 10 റണ്‍സ് വിട്ടുകൊടുത്തു.

 

ഓസീസ് നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ആദ്യ അഞ്ച് പേരും അര്‍ധസെഞ്ചുറി പിന്നിട്ടു. ഇതില്‍ സെഞ്ചുറി കടന്നത് സ്മിത്ത് മാത്രം. സ്മിത്ത് 64 പന്തില്‍ 14 ഫോറും രണ്ടു സിക്സും സഹിതം 104 റണ്‍സെടുത്തു. കഴി‍ഞ്ഞ മത്സരത്തിലും സ്മിത്ത് 62 പന്തില്‍നിന്നാണ് സെഞ്ചുറി നേടിയത്. സ്മിത്തിനു പുറമെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (83), ആരോണ്‍ ഫിഞ്ച് (60), മാര്‍നസ് ലബുഷെയ്ന്‍ (70) ഗ്ലെന്‍ മാക്സ്‍വെല്‍ (പുറത്താകാതെ 63) എന്നിവരുടെ അര്‍ധസെഞ്ചുറികളും ഓസീസ് ഇന്നിങ്സിന് കരുത്തായി. മോയ്സസ് ഹെന്‍റിക്വസ് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ‌

 

ഇതിനിടെ, ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്- ഡേവിഡ് വാര്‍ണര്‍ സഖ്യം ഇന്ത്യന്‍ ഓപ്പണര്‍മാരായിരുന്ന വിരേന്ദര്‍ സേവാഗ്- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സഖ്യത്തിന്റെ റെക്കോഡിനൊപ്പമെത്തി. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച സഖ്യം 16 ഓവറിലാണ് 100 റണ്‍സ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here