ബീഹാറിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ കലഹം രൂക്ഷം

0
76

 

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ വമ്ബന്‍ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തരകലഹം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിന് മുമ്ബ് നേതൃത്വത്തിന് നേതാക്കള്‍ ഒപ്പിട്ട് അയച്ച കത്ത് കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദങ്ങളും പൊട്ടിപുറപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറായില്ലെന്ന അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണത്തിന് മറുപടിയായാണ് കപില്‍ സിബലുമായി അടുത്ത നേതാവ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയില്‍ കപില്‍ സിബല്‍ അടക്കമുളള നേതാക്കളെയാരെയും ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന കാര്യം അധീര്‍ രഞ്ജന്‍ ചൗധരിക്ക് അറിയില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 

ബീഹാറിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച കപില്‍ സിബല്‍ അടക്കമുളള നേതാക്കള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണമാണ് കഴിഞ്ഞ ദിവസം അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. കോണ്‍ഗ്രസിനെ കുറിച്ച്‌ കപില്‍ സിബലിന് വലിയ ആശങ്കയാണുളളത്. എന്നാല്‍ ബീഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ നമ്മളാരും കണ്ടില്ല. ബീഹാറിലും മദ്ധ്യപ്രദേശിലും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നതില്‍ കാര്യമുണ്ടാകുമായിരുന്നു. ഒന്നും ചെയ്യാതെ വെറുതെ സംസാരിച്ചതുകൊണ്ട് അത് ആത്മപരിശോധനയാകുന്നില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

 

ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ വലിയ തിരിച്ചടി സംബന്ധിച്ച്‌ ഇതുവരെ ഒരു പ്രതികരണം പോലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നായിരുന്നു കപില്‍സിബലിന്റെ പ്രതികരണം. ഒരുപക്ഷേ, എല്ലാം നന്നായി പോകുന്നുവെന്നും പതിവുപോലുളള കാര്യങ്ങളാണെന്നും അവര്‍ കരുതുന്നുണ്ടാവാമെന്നും കപില്‍സിബല്‍ പറഞ്ഞിരുന്നു.

 

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ പ്രകടനം കൂടുതല്‍ മോശമായി വരുന്ന സാഹചര്യം അടിയന്തരമായി പാര്‍ട്ടി നേതൃത്വം പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണെന്നും കപില്‍സിബല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു വര്‍ഷമായി അത്തരമൊരു പരിശോധന നടത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചില്ലെങ്കില്‍ പിന്നെ ഇപ്പോള്‍ അത്തരമൊരു പരിശോധന നടത്തുമെന്ന് നാം എങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ബീഹാറിലും ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന മറ്റിടങ്ങളിലും ബി ജെ പിക്ക് ബദല്‍ ആയി സ്വയം ഉയര്‍ത്തി കാണിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായും കപില്‍ സിബല്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here