അർധരാത്രി പിന്നിട്ടും ചോദ്യം ചെയ്യൽ, മൊഴികളിൽ വൈരുധ്യം; ശിവശങ്കർ കുടുങ്ങാൻ സാധ്യത

0
75

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യുന്നത് അർധ രാത്രി കഴിഞ്ഞും തുടർന്നു. ഇന്നലെ വൈകിട്ട് അഞ്ചരമുതലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. നാലരയോടെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സരിത്തുമായും സ്വപ്നയുമായും ഉള്ള ബന്ധമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലാണ് നടക്കുന്നത്. ഇവരുമായുള്ള ബന്ധത്തിന്റെ സൂചന ലഭിച്ചുവെങ്കിലും ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. കേസില്‍ ഇദ്ദേഹത്തെ പ്രതി ചേർത്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറെ കൊച്ചിയിലേക്ക് മാറ്റിയേക്കുമെന്നും വിവരമുണ്ട്.

ശിവശങ്കറിന്റെ ഫ്ലാറ്റിനുസമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തി. പ്രതികളും ശിവശങ്കറും ഹോട്ടലില്‍ ഒത്തുചേര്‍ന്നെന്നാണ് വിവരം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈ മാസം 1, 2 തീയതികളില്‍ മുറിയെടുത്തവരെപ്പറ്റിയാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഒളിവില്‍ പോകുംമുന്‍പ് സന്ദീപ് ഭാര്യയ്ക്ക് കൈമാറിയ ഫോണുകളാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തുകേസിലെ ഒന്നാം എം.ശിവശങ്കറിനെ നിരന്തരം വിളിച്ചതിന്റെ ഫോണ്‍ രേഖകളും പുറത്തായിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിന് ബന്ധങ്ങളുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫോണ്‍ രേഖകളാണ് പുറത്തുവന്നത്. ഒന്നാം പ്രതി സരിത്തിനെ ഏപ്രില്‍ മെയ് മാസങ്ങളില്‍ 15 തവണ ശിവശങ്കര്‍ വിളിച്ചിട്ടുണ്ട്. 952627534 എന്ന നമ്പരില്‍ നിന്ന് സരിത്ത് ശിവശങ്കറിന്റെ 9847797000 എന്ന നമ്പരിലേക്ക് ഒന്‍പതു തവണ വിളിച്ചു. ശിവശങ്കര്‍ തിരിച്ച് അഞ്ചു തവണയും വിളിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തുകാരുമായുള്ള ശിവശങ്കറിന്റെ ഫോണ്‍ വിളികളെപ്പറ്റി ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സസ്പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം പൊലീസ് അന്വേഷണം അടക്കം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here