ന്യൂഡല്‍ഹി: വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുതെന്നും കോടതി ഇടപെടല്‍ സമ്ബദ് വ്യവസ്ഥക്കും ബേങ്കിങ് മേഖലക്കും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.ആത്മ നിര്‍ഭര്‍, ഗരീബ് കല്യാണ്‍ യോജന തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ അനൂകല്യം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ബഡ്ജറ്റിന് പുറത്തുള്ള ചെലവ് ആയതിനാല്‍ പാര്‍ലമെന്റും ഇളവുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടത് ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ സാമ്ബത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കുന്ന വിഷയം ആയതിനാല്‍ നയപരമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ആണെന്നും അതില്‍ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.