
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. രാവിലെ സ്വർണ വില കുതിച്ചുയർന്നതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമന് 14,080 രൂപയും പവന് 1,12,640 രൂപയുമായി വിപണി വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,760 രൂപയും ഗ്രാമിന് 14,220 രൂപയുമായിരുന്നു ഇന്നത്തെ വില.
മറ്റ് കാരറ്റുകളുടെ വില
18 കാരറ്റ് ഗ്രാമിന് 110 രൂപ കുറഞ്ഞ് 11, 570 രൂപയും പവന് 92,560 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് 90 രൂപ കുറഞ്ഞ് ഗ്രാമിന് 9,010 രൂപയും പവന് 72,080 രൂപയുമായി വില. അതേസമയം ഒൻപത് കാരറ്റ് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5, 810 രൂപയും പവന് 46, 480 രൂപയുമാണ് കുറഞ്ഞത്.
ആഗോള വിപണിയുടെ സ്വാധീനം
ജൂലായ് മാസത്തിൽ ചേർന്ന ഫെഡറൽ റിസർവ് യോഗത്തിൽ നയപലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. എന്നാൽ ഇത് പലിശവർധനയുടെ അവസാനമല്ലെന്നും പണപ്പെരുപ്പത്തിൻ്റെ ഗതി വിലയിരുത്തി വരും മാസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളും പുതിയ സാമ്പത്തിക സൂചകങ്ങളും ആഗോള വിപണിയുടെ ഹ്രസ്വകാല ദിശ നിർണയിക്കുന്നതിൽ ഇനി നിർണായകമാകും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില ഉയരാൻ പ്രധാന കാരണം.
അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. അമേരിക്കൻ ഡോളറിൻ്റെ വിനിമയ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. വരും ദിവസങ്ങളിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന തൊഴിൽ കണക്കുകളും പണപ്പെരുപ്പ നിരക്കുകളും സ്വർണവിപണിക്ക് നിർണായകമാകും.
കേരളത്തിൽ ഗ്രാമീണ മേഖലയിലടക്കം സ്വർണത്തിന് ആവശ്യക്കാർ ഏറെയുള്ളതിനാൽ വിലക്കയറ്റം പ്രാദേശിക വിപണിയുടെ താളം തെറ്റിക്കാൻ സാധ്യതയുണ്ട്. സ്വർണവിലയിലെ ഈ തുടർച്ചയായ വർധന സംസ്ഥാനത്തെ ജ്വല്ലറി വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്. വില ഉയർന്നതോടെ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവരാണ് ഇപ്പോൾ കൂടുതലായും വിപണിയിൽ എത്തുന്നത്.






