എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുതിച്ചുയരുന്നത്. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,285 രൂപയും ഒരു പവന് 1,14,280 രൂപയുമായി. വെള്ളിയാഴ്ച ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വർധിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് പവന് 2,200 രൂപയുടെ വർധനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
മറ്റ് സ്വർണ നിരക്കുകളും വെള്ളി വിലയും
22 കാരറ്റിന് പുറമെ മറ്റ് വിഭാഗം സ്വർണത്തിനും വില കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപ വർധിച്ച് 11,735 രൂപയായി. എട്ട് ഗ്രാമിന് 93,880 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ വർധിച്ച് 9,140 രൂപയിലും എട്ട് ഗ്രാമിന് 73,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ കൂടി 5,895 രൂപയായി. എട്ട് ഗ്രാമിന് 47,160 രൂപയാണ് വില. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ച് രൂപ വർധിച്ച് 255 രൂപയായി. പത്ത് ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലെ വിപണി നിലവാരം
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. സെപ്റ്റംബർ 10ന് ഒരു ഗ്രാം സ്വർണത്തിന് 14,255 രൂപയായിരുന്നു വില. പിന്നീട് സെപ്റ്റംബർ 12ന് വിലയിൽ മാറ്റമുണ്ടായില്ല. എന്നാൽ സെപ്റ്റംബർ 14ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയിലെത്തിയ സ്വർണവില, അന്ന് വൈകുന്നേരം വീണ്ടും 115 രൂപ കുറഞ്ഞ് 14,010 രൂപയായി. സെപ്റ്റംബർ 15ന് ഗ്രാമിന് 30 രൂപയും സെപ്റ്റംബർ 16ന് 25 രൂപയും വർധിച്ചു. സെപ്റ്റംബർ 17ന് വീണ്ടും 55 രൂപ കുറഞ്ഞ് 14,010 രൂപയിലെത്തിയിരുന്നു. തുടർന്നുള്ള രണ്ട് ദിവസങ്ങളിലാണ് ഇപ്പോൾ വില കുത്തനെ ഉയർന്നിരിക്കുന്നത്.
ഈ വർഷം ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ എത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ, പണപ്പെരുപ്പം, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. കൂടാതെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. വരും ദിവസങ്ങളിലും സ്വർണവിലയിൽ സമാനമായ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.







