എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. തുടർച്ചയായ ഇടിവുകൾക്കും ചാഞ്ചാട്ടങ്ങൾക്കുമൊടുവിൽ ഇന്ന് ഗ്രാമിന് 145 രൂപ വർധിച്ച് 14,155 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് ഇന്നത്തെ വിപണി വില.
22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,160 രൂപ ഒറ്റയടിക്ക് വർധിച്ചു. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 120 രൂപ വർധിച്ച് 11,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ഗ്രാമിന് 93,040 രൂപ നൽകണം. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ വർധിച്ച് 9,060 രൂപയും, ഒൻപത് കാരറ്റ് സ്വർണത്തിന് 60 രൂപ വർധിച്ച് 5,840 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ നിരക്ക്. പത്ത് ഗ്രാം വെള്ളിക്ക് 2,500 രൂപ നൽകണം.
കഴിഞ്ഞ ദിവസങ്ങളിലെ നിരക്കുകൾ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. വ്യാഴാഴ്ച (സെപ്റ്റംബർ 17) സ്വർണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,010 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. പവന് 1,12,080 രൂപയായിരുന്നു നിരക്ക്. ബുധനാഴ്ച ഗ്രാമിന് 25 രൂപ വർധിച്ച് 14,065 രൂപയിലും, ചൊവ്വാഴ്ച 30 രൂപ വർധിച്ച് 14,040 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ തിങ്കളാഴ്ച വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയായിരുന്ന വില, വൈകുന്നേരത്തോടെ വീണ്ടും 115 രൂപ ഇടിഞ്ഞ് 14,010 രൂപയിലെത്തിയിരുന്നു. ഈ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് ഇന്ന് ഒറ്റയടിക്ക് വലിയ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
റെക്കോഡ് വില ജനുവരിയിൽ
സംസ്ഥാനത്തെ സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഈ വർഷം ജനുവരി 29നാണ്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്.
വിവാഹ സീസൺ ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ വർധന സാധാരണക്കാരെയും ഉപഭോക്താക്കളെയും വലിയ രീതിയിലാണ് ബാധിക്കുന്നത്. നിലവിൽ ബോർഡിൽ കാണുന്ന വിലയ്ക്ക് പുറമെ മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്ക് ഫീസ് (എച്ച്.യു.ഐ.ഡി), പണിക്കൂലി എന്നിവ കൂടി നൽകുമ്പോൾ മാത്രമേ ഉപഭോക്താവിന് സ്വർണം വാങ്ങാൻ സാധിക്കൂ. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അതിനാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ വിലയേക്കാൾ വലിയ തുക ഉപഭോക്താക്കൾ നൽകേണ്ടി വരും. വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.







