ഡൽഹി പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ സിജെപി പ്രവർത്തകർ നടത്തിയ ആഡംബര ആഘോഷപരിപാടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ. ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന ആഘോഷത്തിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ആരാണ് ഫണ്ട് നൽകിയതെന്നും അഭിഭാഷകൻ മഹേഷ് ജെത്മലാനി ചോദിച്ചു.
ആഘോഷത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അഭിഭാഷകന്റെ വിമർശനം. ആഘോഷത്തിന്റെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സിജെപി വക്താക്കളായ സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവരടക്കമുള്ളവർ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മഹേഷ് ജെത്മലാനി ചോദ്യം ഉന്നയിച്ചത്. സിജെപിയുടെ പ്രക്ഷോഭത്തിന് പിന്നിലെ ചെലവുകൾ ആരാണ് വഹിച്ചതെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റിൽ ചോദിച്ചു.പ്രതിഷേധങ്ങൾ നടന്നപ്പോൾ യാത്ര, ഭക്ഷണം, താമസം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ചെലവ് ആരാണ് വഹിച്ചത്. ഡൽഹിയിലെ സാഹചര്യം അക്രമാസക്തമാക്കാനുള്ള സാമ്പത്തിക സഹായം എവിടെ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.ഫൈവ് സ്റ്റാർ ഹോട്ടലിലാണ് ആഘോഷം നടന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ധർമേന്ദ്ര പ്രധാൻ രാജിവച്ച്, പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് സിജെപിയുടെ ആഘോഷപരിപാടികൾ നടന്നത്.







