ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി ആപ്പുകൾ ആരംഭിച്ചതോടെ ഒറ്റക്ലിക്കില്‍ വേണ്ട ഭക്ഷണം നമുക്ക് അരികിലെത്തും. സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ തുടങ്ങിയ ആപ്പുകൾ വളരെ ജനപ്രിയമാണ്. പതിനഞ്ച് മുതല്‍ ഇരുപത് മിനിട്ടിനുള്ളില്‍ ഭക്ഷണം വീട്ടിലെത്തിക്കുന്ന ഇത്തരം ആപ്പുകള്‍ക്ക് ധാരാളം ഉപഭോക്താക്കളുണ്ട്.
അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും കണക്കിലെടുത്ത് അവയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആപ്പുകളിലെ സ്‌പീഡ് ഡെലിവറി എന്ന ടാഗും , കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ പൈസ തിരികെ ലഭിക്കുമെന്ന പരസ്യങ്ങളും ഇത്തരം ആപ്പുകളിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചു. എന്നാല്‍ ഇത്തരം ആപ്പുകള്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കാതെ വരുന്നു. ഇത്തരം ചില പ്ലാറ്റ്‌ഫോമുകൾ കേടായതോ, ചീഞ്ഞതോ, മലിനമായതോ ആയ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് പപരാതികള്‍ ഉയരുന്നുണ്ട്.
സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്
കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിനെതിരെ വ്യാപക പരാതി ഉയര്‍ന്നത്. മലിനമായതും കേടായതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടതോടെ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പ്രശ്‌നത്തില്‍ ഇടപ്പെട്ടു. 2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമപ്രകാരം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ ഒമ്പത് നോട്ടീസുകൾ അയച്ചു.








