നട്ടുച്ചയ്ക്ക് നട്ടപ്പാതിരയാവും; അപൂർവ്വ പ്രതിഭാസത്തിന് ലോകം ഒരുങ്ങുന്നു

0
107

നട്ടുച്ചയ്ക്ക് നട്ടപ്പാതിരയാവും; അപൂർവ്വ പ്രതിഭാസത്തിന് ലോകം ഒരുങ്ങുന്നു

വാനനിരീക്ഷകർക്കും ശാസ്ത്രലോകത്തിനും ആവേശം പകരുന്ന അപൂർവ്വ പ്രതിഭാസത്തിന് ലോകം ഒരുങ്ങുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണങ്ങളിൽ ഒന്നാണ് 2027 ഓഗസ്റ്റ് 2-ന് സംഭവിക്കുക.

ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ കൃത്യമായ നേർരേഖയിൽ എത്തി സൂര്യനെ പൂർണമായും മറയ്ക്കുന്ന പ്രതിഭാസമായിരിക്കും ഇത്.

NASA ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികളുടെ കണക്കുകൂട്ടലുകൾ പ്രകാരം, ആധുനിക കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സൂര്യഗ്രഹണങ്ങളിലൊന്നായിരിക്കും ഇത്.

ഈജിപ്തിലെ ലക്സർ പ്രദേശത്താണ് ഗ്രഹണം പരമാവധി ദൈർഘ്യത്തിൽ അനുഭവപ്പെടുക. ഇവിടെ ഏകദേശം 6 മിനിറ്റ് 23 സെക്കൻഡ് വരെ സൂര്യൻ പൂർണമായി മറയുകയും പകൽ സമയം രാത്രി പോലെയാവുകയും ചെയ്യും.

2009-ലെ ഗ്രഹണത്തിന് ശേഷം 21-ാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണിത്.

ഗ്രഹണത്തിന്റെ പാത തെക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

സ്പെയിൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സൊമാലിയ എന്നീ രാജ്യങ്ങളിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. കാഡിസ്, ടാൻജിയേഴ്സ്, ജിബ്രാൾട്ടർ, ബെൻഗാസി, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിലും ഗ്രഹണം വ്യക്തമായി കാണാനാകും.

ഇന്ത്യയിൽ ഈ അപൂർവ്വ പ്രതിഭാസം പൂർണ സൂര്യഗ്രഹണമായി കാണാൻ സാധിക്കില്ല. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്റെ ഒരു ഭാഗം മാത്രം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ചയാണ് ഇന്ത്യയിൽ ലഭിക്കുക.

പൂർണ സൂര്യഗ്രഹണ സമയത്ത് ആകാശം പുലർച്ചെയോ സന്ധ്യയോ പോലെ ഇരുണ്ടതാകുകയും നക്ഷത്രങ്ങളും ചില ഗ്രഹങ്ങളും പകൽ സമയത്ത് തന്നെ ദൃശ്യമാകുകയും ചെയ്യും.

സൂര്യന്റെ ബാഹ്യവലയമായ ‘കൊറോണ’ ചന്ദ്രന്റെ നിഴലിന് ചുറ്റും തിളങ്ങുന്ന വളയമായി കാണപ്പെടുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാഴ്ച.

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് അപകടകരമാണെന്നും നിർബന്ധമായും സുരക്ഷിത ഐ ഗിയറുകൾ ഉപയോഗിക്കണമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ വർഷം (2024 ഏപ്രിൽ 8) നടന്ന പൂർണ സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേക്ഷണത്തിന് NASAയ്ക്ക് ടെക്നോളജി ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ എമ്മി അവാർഡ് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here