രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വര്‍ഷത്തില്‍ രണ്ട് കുത്തിവെയ്‌പ് പരീക്ഷണ ഘട്ടത്തിലെന്ന് ഗവേഷകര്‍

0
39

ഹൈദരാബാദ്: ഇന്ത്യയിൽ മുതിർന്നവരിൽ ഏകദേശം 30 ശതമാനം പേരിൽ കണ്ടുവരുന്ന ഉയർന്ന രക്തസമ്മർദ (ഹൈപ്പർടെൻഷൻ) നിയന്ത്രണത്തിൽ, ഒരു സുപ്രധാന മാറ്റം സമീപഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ. ദിവസേനയുള്ള ഗുളികകളുടെ ആവശ്യമില്ലാതെ, വർഷത്തിൽ രണ്ട് കുത്തിവയ്‌പ്പുകൾകൊണ്ട് രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുമെന്ന് ‘ദി ലാൻസെറ്റ്’ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വർഷത്തിൽ രണ്ട് കുത്തിവയ്പ്പുകൾക്കൊണ്ട്‌ രക്തസമ്മർദം നിയന്ത്രിക്കുക എന്നത് വൈദ്യശാസ്ത്ര മേഖലയിലെ ഒരു പ്രതീക്ഷ നൽകുന്ന സംഭവവികാസമാണ്. 40 നും 80 നും ഇടയിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. എന്നാൽ 40 വയസുള്ളവരിൽ രക്തക്കുഴലുകൾക്ക് കാഠിന്യം കൂടുന്നത് സാധാരണമല്ല. അതേസമയം 80 വയസുള്ളവരിൽ ഇത് സാധാരണമാണ്. ഈ കുത്തിവയ്പ്പുകൾ ഫലപ്രദമാകുമോ ഇല്ലയോ എന്ന് പറയാൻ ഗവേഷണം ഇതുവരെ പൂർത്തിയായിട്ടില്ല എന്ന് സീനിയർ കാർഡിയോളജിസ്‌റ്റായ ഡോ. രമേശ് ഗുഡപതി പറയുന്നു.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ഈ വിഷയത്തിൽ ഇപ്പോഴും നിരവധി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് നിലവിൽ ഘട്ടം മൂന്നായ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. മുൻപ് നടത്തിയ രണ്ട് ഘട്ടം ഗവേഷണങ്ങളുടെ ഫലമാണ് പ്രതീക്ഷയ്‌ക്ക് വകവച്ചത്. കണ്ടെത്തലിൽ ഫ്രാൻസിൽ നിന്നുള്ള പ്രമുഖ ഹൃദയ സംബന്ധമായ ഗവേഷകനായ ഡോ. മൈക്കൽ അസീസിയാണ് പ്രധാന പങ്കാളി. പല വിദഗ്‌ധരും ഈ ഗവേഷണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കടന്നുവന്നു.

ഉയർന്ന രക്തസമ്മർദവും പാർശ്വഫലങ്ങളും

30 വയസിന് മുമ്പുതന്നെ ഉയർന്ന രക്തസമ്മർദം ഇപ്പോൾ വ്യാപകമാണ്. രക്തസമ്മർദം ബാധിച്ചാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ മരുന്ന് കഴിക്കാൻ മറക്കുകയോ അല്ലെങ്കിൽ മരുന്നിൻ്റെ അളവില്‍ വ്യത്യാസം വരുത്തുകയോ ചെയ്താല്‍ രക്തസമ്മർദം വർധിക്കുകയും ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടിയും വരും. ഇത് ലക്ഷണങ്ങളില്ലാതെ ശരീരത്തെ ബാധിക്കുകയും ഒടുവിൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.

തുടക്കത്തിൽ രക്തസമ്മർദം കുറയ്‌ക്കാൻ ഒരു ഗുളിക മതിയാകും. കാലാന്തരത്തിൽ പ്രായത്തിനനുസരിച്ച് ഗുളികകളുടെ എണ്ണവും അളവും വർധിക്കുന്നു. ഉയർന്ന രക്തസമ്മർദമുള്ള പല വ്യക്തികൾക്കും ഈ പ്രശ്‌നത്തെപ്പറ്റി അറിയില്ല. ഇതറിഞ്ഞിട്ടും പകുതിപ്പേർ മാത്രമേ മരുന്നുകൾ കഴിച്ച് രക്തസമ്മർദം പൂർണമായും നിയന്ത്രിക്കുന്നുള്ളു. അതായത് 100 പേർ രക്തസമ്മദത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അവരിൽ 25 പേർക്ക് മാത്രമേ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കുന്നുള്ളു എന്ന് ഡോ. രമേശ് ഗുഡപതി പറയുന്നു.

പുതിയ ചികിത്സാ രീതിയുടെ പ്രവർത്തനം

ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള പുതിയ ചികിത്സാരീതി രക്തസമ്മർദത്തിന് കാരണമാകുന്ന ജൈവശാസ്ത്രപരമായ പാതകളെയാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ഗുളികകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ രോഗത്തിൻ്റെ ഉറവിടം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു കുത്തിവയ്പ്പെടുക്കുന്നതിലൂടെ ഏകദേശം 6 മാസത്തേക്ക് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. അതേസമയം വർഷത്തിൽ രണ്ട് ഡോസുകൾ മതിയെന്നും പറയപ്പെടുന്നു. കൂടാതെ, ‘സിൽറ്റിവെകിമാബ്’ പോലുള്ള മറ്റ് ചില മരുന്നുകൾ ഹൃദ്രോഗത്തിന് കാരണമാകുന്ന വീക്കം കുറയ്ക്കുന്നതിന് ഫലപ്രദമാണെന്നും ഗവേഷണം തെളിയിക്കുന്നു.

സാധാരണയായി, രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ നമ്മുടെ ശരീരത്തിൽ പല ഹോർമോണുകളും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാനമാണ് ‘റെനിൻ ഹോർമോൺ സിസ്‌റ്റം’. വൃക്കകളിലെ പ്രത്യേക കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു എൻസൈമാണ് ‘റെനിൻ’. രക്തസമ്മർദം നിയന്ത്രണത്തിലാക്കുന്നതിനൊപ്പം, ഇലക്ട്രോലൈറ്റുകളും രക്തത്തിൻ്റെ അളവും സന്തുലിതമായി നിലനിർത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ഹോർമോൺ സിസ്‌റ്റത്തിലെ മാറ്റങ്ങൾ രക്തസമ്മർദ നിയന്ത്രണത്തിന് മാത്രമല്ല ശരീരത്തിൽ സ്വാഭാവികമായും അവ പ്രധാനമാണ്.

പ്രത്യേകിച്ച് ‘സ്‌മോൾ ഇൻ്ററപ്റ്റിംഗ് ആർ‌എൻ‌എ’ സാങ്കേതികവിദ്യയിലൂടെ ‘ഗിലെബെസിറോൺ’ എന്ന മരുന്ന് കരളിൽ ഉത്‌‌പാദിപ്പിക്കപ്പെടുന്ന പ്രോട്ടീൻ ‘ആൻജിയോടെൻസിനോജൻ’ കുറയ്ക്കുന്നു. ഇത് രക്തസമ്മർദ നിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

മിതമായ രക്തസമ്മർദം ഉള്ളവർക്ക് വർഷത്തിൽ രണ്ട് കുത്തിവയ്പ്പുകൾ എടുത്തുകൊണ്ട് നിയന്ത്രിക്കാൻ കഴിയുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഈ കുത്തിവയ്പ്പ് ഇതുവരെ വിപണിയിൽ വന്നിട്ടില്ല. എത്തിക്കഴിഞ്ഞാലേ പൂർണമായി പറയാൻ സാധിക്കൂ. എന്നിരുന്നാലും, രക്തസമ്മർദ നിയന്ത്രണത്തിനായി ഭാവിയിൽ ഏതൊക്കെ മരുന്നുകൾ വരുമെന്ന് ഈ ഗവേഷണം ഒരു നല്ല ഉദാഹരണമാണെന്നും ഡോ. രമേശ് ഗുഡപതി അഭിപ്രായപ്പെടുന്നു.

ഇന്ത്യയിൽ രക്തസമ്മർദം നേരിടുന്നവരിൽ കൂടുതലും യുവാക്കൾ

ഇന്ത്യയിൽ ഏകദേശം 30 ശതമാനം മുതിർന്നവർ രക്തസമ്മർദം അനുഭവിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ 50 ശതമാനം ആളുകളും രക്തസമ്മർദത്തെപ്പറ്റി ആശങ്കപേറുന്നവരുമാണ്. പ്രധാനമായും നഗര, ഗ്രാമ പ്രദേശങ്ങളിൽ യുവാക്കൾക്കിടയിലാണ് രക്തസമ്മർദ ബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here