ഇന്തോനേഷ്യയിൽ വൻ ഭൂചലനം,സുനാമി മുന്നറിയിപ്പ്

0
52

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം . റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിലാണ് റിക്ടർ ഭൂചലനം അനുഭവപ്പെട്ടത്.

വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ടെർണേറ്റ് നഗരത്തിന് 127 കിലോമീറ്റർ അകലെ കടലിൽ 35 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ വരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 280 ദശലക്ഷം ആളുകളാണ് ഇന്തോനേഷ്യൻ ദ്വീപ് സമൂഹങ്ങളിൽ താമസിക്കുന്നത്.

ഏകദേശം രണ്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ടര്‍ണേറ്റ്. ഏതാണ്ട് 10 സെക്കന്‍ഡോളം നീണ്ടുനിന്ന പ്രകമ്പനം പ്രദേശവാസികളില്‍ വലിയ പരിഭ്രാന്തി പരത്തി. ഇതിൻ്റെ ആഘാതത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

ഇന്തോനേഷ്യൻ തീരങ്ങളിൽ ഏകദേശം 3.2 അടി മുതൽ ഒരു മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജപ്പാൻ, തായ്‌വാൻ, ഗുവാം, പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കടൽനിരപ്പിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ നിരീക്ഷണം ശക്തമാക്കി.

നോർത്ത് സുലവേസി പ്രവിശ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്ക് ഓടി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. ഒരാൾ മരിച്ചതായി റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ തീരത്തുണ്ടായ ചെറുസുനാമിയില്‍പ്പെട്ടാണ് ഒരാള്‍ മരിച്ചതെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.



ആദ്യം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് 7.4 ആയി പുതുക്കുകയായിരുന്നു. ഇന്തോനേഷ്യ ‘ റിംഗ് ഓഫ് ഫയർ ‘ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഭൂചലനങ്ങൾ പതിവാകുന്നത്. ഇന്തോനേഷ്യയിൽ അതീവ ജാഗ്രത തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ദുരന്തനിവാരണ സേന സജ്ജമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here