എന്താണ് കേന്ദ്രം പാസാക്കിയ ശാന്തി ബിൽ?

0
58

സ്വകാര്യ കമ്പനികൾക്ക് ആണവോർജ്ജ പ്ലാൻ്റുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും വഴിയൊരുക്കുന്നതാണ് പുതിയ ബിൽ.

ന്യൂഡൽഹി: ആണവോർജ്ജ ബിൽ അഥവാ ശാന്തി ബിൽ പാസാക്കി പാർലമെൻ്റ്. നിയമനിർമ്മാണത്തിന് രാജ്യസഭ അംഗീകാരം നൽകിയതോടെയാണ് സുസ്ഥിരമായ ഹാർനെസിങ് ആൻഡ് അഡ്വാൻസ്മെൻ്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (ശാന്തി) ബിൽ ശബ്‌ദ വോട്ടോടെ ഉപരിസഭയിൽ പാസാക്കിയത്. ഡിസംബർ 17-ന് ലോക്‌സഭയും ഡിസംബർ 18-ന് രാജ്യസഭയും ഈ ബില്ലിന് അംഗീകാരം നൽകി.

എന്താണ് പുതിയ ബില്ല്?

ഇന്ത്യയെ ആണവോർജ്ജത്തിൽ സ്വയംപര്യാപ്‌തമാക്കുകയും മറ്റ് ഊർജ്ജ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യമെന്ന് സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. എന്നാൽ പാർലമെൻ്ററി കമ്മിറ്റിക്ക് അയയ്ക്കാൻ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന നിരവധി ഭേദഗതികൾ കേന്ദ്രം നിരസിച്ചു.

ആണവ ദുരന്തമുണ്ടായാൽ ആണവ സാമഗ്രികൾ വിതരണം ചെയ്യുന്ന കമ്പനിക്ക് ഉണ്ടായിരുന്ന ഉത്തരവാദിത്തം സംബന്ധിച്ച നിർണായക വ്യവസ്ഥ പുതിയ ആണവോർജ്ജ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികൾക്ക് ആണവോർജ്ജ പ്ലാൻ്റുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും വഴിയൊരുക്കുന്നതാണ് പുതിയ ബിൽ.

ആണവോർജ്ജം എന്നത് 24×7 വിശ്വസനീയമായ വൈദ്യുതി വിതരണ സ്രോതസാണെന്ന് സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. 2025ൽ രാജ്യം ഇതിനകം 8.9 ജിഗാവാട്ട് ആണവോർജ്ജത്തിൽ എത്തിയിട്ടുണ്ട്. 2047 ആകുമ്പോഴേക്കും അത് 100 ജിഗാവാട്ട് ആകും. ഊർജ്ജ ആവശ്യകതയുടെ ഏകദേശം 10 ശതമാനം നമ്മൾ സംഭാവന ചെയ്യുമെന്നും ജിതേന്ദ്ര സിങ് പാർലമെൻ്റിൽ പ്രസംഗിച്ചു.

ഇന്ത്യയുടെ ഊർജ്ജ ആവശ്യകത ആണവ സ്രോതസുകളെ വളരെയധികം ആശ്രയിക്കും. എഐ വലിയ തോതിൽ വരും. മറ്റ് ചില പുനരുപയോഗ സ്രോതസുകളിൽ നിന്ന് വ്യത്യസ്‌മായി ഏറ്റവും വിശ്വസനീയവും സ്ഥിരതയുള്ളതുമായ 24×7 ഊർജ്ജ സ്രോതസായിരിക്കും ഇത്. അടുത്ത എട്ട് മുതൽ പത്ത് വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥ അഞ്ച് മടങ്ങ്, 45 ബില്യൺ യുഎസ് ഡോളറിലെത്താൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മുൻപ് ബഹിരാകാശ സ്റ്റാർട്ടപ്പുകൾ എന്ന ആശയം കേട്ടിട്ടുപോലുമില്ലായിരുന്നു. ഇന്ന് നമുക്ക് 300-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളുണ്ട്. ബഹിരാകാശ മേഖലയിൽ ചിലർ മൾട്ടി-കോടീശ്വരന്മാരായി മാറിയിരിക്കുന്നു. അവരിൽ ചിലർക്ക് ആഗോള സാധ്യതകളുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനുവദിച്ചതിനാലാണ് ഇത് സാധ്യമായത്” – ജിതേന്ദ്ര സിങ് വ്യക്തമാക്കി. സ്വകാര്യ കമ്പനികൾക്ക് ആണവോർജ്ജ പ്ലാൻ്റുകൾ സ്ഥാപിക്കാൻ സാധിക്കുമെന്ന വ്യവസ്ഥയിലാണ് മന്ത്രിയുടെ വിശദീകരണം.

ആണവ ബില്ലിലെ സുരക്ഷാ വ്യവസ്ഥകളിൽ ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സുരക്ഷാ വ്യവസ്ഥകളും അവയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളും (എസ്ഒപികൾ) പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ 1962 ലെ ആണവോർജ്ജ നിയമത്തിലെ പോലെ തന്നെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ ശുദ്ധമായ ഊർജ്ജത്തിലേക്ക് നീങ്ങുകയാണ്, കൂടാതെ ഇന്ത്യയ്ക്ക് ലക്ഷ്യം കൈവരിക്കേണ്ടത് പ്രധാനമാണ്. ആണവോർജ്ജം വർധിപ്പിക്കുന്നതിന് ധാരാളം കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

ആണവോർജ്ജ ബില്ലിലെ പ്രധാന ഭേദഗതികള്‍

ആണവ ദുരന്തമുണ്ടായാൽ ആണവ സാമഗ്രികൾ വിതരണം ചെയ്യുന്ന കമ്പനിക്ക് ഉണ്ടായിരുന്ന ഉത്തരവാദിത്തം സംബന്ധിച്ച നിർണായക വ്യവസ്ഥ പുതിയ ആണവോർജ്ജ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികൾക്ക് ആണവോർജ്ജ പ്ലാൻ്റുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ് ഭേദഗതി.

1962-ലെ ആണവോർജ്ജ നിയമവും 2010-ലെ സിവിൽ ആണവ ബാധ്യതാ നിയമവും ഇതോടൊപ്പം അസാധുവാക്കിയിട്ടുണ്ട്. വിതരണക്കാർ നൽകിയ വസ്‌തുക്കളുടെയോ റിയാക്‌ടറുകളുടെയോ യന്ത്രങ്ങളുടെയോ തകരാർ മൂലം അപകടം സംഭവിച്ചാൽ, അതിൻ്റെ ബാധ്യത വിതരണ കമ്പനിക്കും ഉണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഈ നിയമ വ്യവസ്ഥ ഉണ്ടായിരിക്കുന്നതല്ല.

അതായത് മനഃപൂർവം ആരെങ്കിലും വരുത്തിയ പിഴവ് മൂലമായിരിക്കണം അപകടം. യന്ത്രത്തിൻ്റെയോ വസ്‌തുവിൻ്റെയോ കുഴപ്പം മൂലമുണ്ടായ അപകടങ്ങൾക്ക് വിതരണ കമ്പനിക്ക് നിയമപരമായി ബാധ്യത തനിയെ വന്നുചേരില്ല. ശേഷി കുറഞ്ഞ പ്ലാന്റുകളുടെ നടത്തിപ്പുകാർക്കുള്ള നഷ്ടപരിഹാര ബാധ്യത കുറയുമെന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ നടത്തിപ്പുകാർക്കെതിരെ ആണവ ബാധ്യതാ നിയമത്തിന് പുറമെ രാജ്യത്തെ മറ്റ് നിയമങ്ങളനുസരിച്ചും കേസിന് പോകാൻ അനുമതിയുണ്ടായിരുന്നു. ഈ വ്യവസ്ഥ കാരണം, നിയമത്തിൽ ബാധ്യത നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് നിയമങ്ങൾ വഴി കൂടുതൽ ബാധ്യത വന്നേക്കുമോ എന്ന് വിദേശ കമ്പനികൾക്ക് ആശങ്കയുണ്ടായിരുന്നു. പുതിയ ബില്ലിൽ ഈ വ്യവസ്ഥയും ഒഴിവാക്കിയത് വിദേശ-സ്വകാര്യ കമ്പനികൾക്ക് കൂടുതൽ ആശ്വാസകരമാകും

LEAVE A REPLY

Please enter your comment!
Please enter your name here