പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട്
കെഎസ്ആർടിസിയുടെ ‘വിന്റേജ്’ അവതാരം തലസ്ഥാന നഗരിയിൽ തിരിച്ചെത്തുന്നു.
ഒരുകാലത്ത് തിരുവനന്തപുരത്തിന്റെ നിരത്തുകളിൽ രാജാവായി ഓടിയിരുന്ന പഴയകാല ബസുകളുടെ അതേ മാതൃകയിൽ പുനഃസൃഷ്ടിച്ച പുതിയ ബസ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്തെ പാപ്പനംകോട് സെൻട്രൽ വർക്സിലെ വിദഗ്ധ തൊഴിലാളികളുടെ കഠിനാധ്വാനമാണ് ഈ ‘വിന്റേജ് സ്പെഷ്യൽ’ ബസ്സിനെ യാഥാർത്ഥ്യമാക്കിയത്.
2013 മോഡൽ അശോക് ലൈലാൻഡ് ബസിന്റെ ബോഡി പൂർണ്ണമായും അഴിച്ചുമാറ്റി, പഴയകാല ഡിസൈനുകൾ ഓരോന്നായി ഇഴകീറി പരിശോധിച്ചാണ് ഇത് നിർമ്മിച്ചത്.
കാഴ്ചയിൽ 60-കളിലെ ബസാണെന്ന് തോന്നിക്കുമെങ്കിലും എൻജിനും മറ്റ് സാങ്കേതിക വിദ്യകളും ആധുനികമാണ് എന്നത് ഇതിന്റെ പ്രത്യേകതയാണ്.
1965-ലെ ഡ്രൈവർ ക്യാബിനും അപൂർവ്വമായ പച്ച-വെള്ള നിറക്കൂട്ടും
ബസ്സിന്റെ ഉള്ളിലും പുറത്തും പഴയകാലം പുനഃസൃഷ്ടിച്ചിട്ടുണ്ട്.
പച്ചയും വെള്ളയും കലർന്ന പഴയ നിറവും വശങ്ങളിലെ ഐക്കണിക് ഗ്രാഫിക്സും ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
1965-ലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന നീളൻ ഗിയർ ലിവർ, പഴയ രീതിയിലുള്ള ഡാഷ് ബോർഡ്,
കമാനാകൃതിയിലുള്ള എൻജിൻ കവർ എന്നിവ ഡ്രൈവർ ക്യാബിനെ ഒരു ടൈം മെഷീൻ പോലെ മാറ്റുന്നു.
മുന്നിലെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുള്ളതും മുകളിലേക്ക് ഉയർത്താവുന്നതുമായ ഗ്ലാസുകൾ (Windshield) ഈ ബസ്സിന് ഒരു സിനിമ ലുക്ക് നൽകുന്നു.
നഗരസവാരിക്ക് പുതിയ തരംഗം: പേരൂർക്കട-കിഴക്കേക്കോട്ട റൂട്ട് പരിഗണനയിൽ
തലസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഈ വിന്റേജ് സുന്ദരി ഓടുമെന്നാണ് റിപ്പോർട്ടുകൾ. പേരൂർക്കട- കവടിയാർ- കിഴക്കേക്കോട്ട റൂട്ടാണ് പ്രാഥമികമായി പരിഗണിക്കുന്നത്.
വെറുമൊരു യാത്ര എന്നതിലുപരി, പഴയകാല യാത്രാനുഭവം ആസ്വദിക്കാൻ പുതുതലമുറയ്ക്ക് അവസരമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പിന്നിലെ ഇരട്ട ഗ്ലാസുകളും വശങ്ങളിലെ ചെറിയ ഗ്രില്ലുകളും ഈ ബസ്സിന്റെ വിന്റേജ് ചാം വർദ്ധിപ്പിക്കുന്നു.
ബജറ്റ് ടൂറിസവും വെഡ്ഡിംഗ് ഫോട്ടോഷൂട്ടും: വരുമാനം വർദ്ധിപ്പിക്കാൻ പുത്തൻ തന്ത്രങ്ങൾ
കെഎസ്ആർടിസിയുടെ പ്രതിസന്ധികൾക്കിടയിൽ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്.
52 പേർക്ക് യാത്ര ചെയ്യാവുന്ന ഈ ബസ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിട്ടുനൽകും.
കൂടാതെ, നിലവിൽ ട്രെൻഡായിക്കൊണ്ടിരിക്കുന്ന വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾക്കും സിനിമ-പരസ്യ ചിത്രീകരണങ്ങൾക്കും ഈ ബസ് വാടകയ്ക്ക് നൽകാനും അധികൃതർ ആലോചിക്കുന്നുണ്ട്.







