ന്യൂഡല്‍ഹി: രാജ്യത്തെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്‌തകത്തിലെ ഉള്ളടക്കത്തിൽ ബുധനാഴ്‌ച സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്വമേധയാ കേസെടുത്തത്.
അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളിൽ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കോടതികളുടെ ഘടനയ്ക്കും പങ്കിനും പ്രാധാന്യം നൽകിയിരുന്ന മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി, പുതിയ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകത്തിൽ “നീതിന്യായ വ്യവസ്ഥയിലെ അഴിമതി”, “കേസുകളുടെ വൻതോതിലുള്ള കെട്ടിക്കിടക്കൽ” എന്നീ വിഷയങ്ങൾ എൻസിഇആർടി ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോൻഡ്’ എന്ന പുതുക്കിയ പാഠപുസ്തകത്തിൽ “നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്” എന്ന അധ്യായത്തിലാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഈ അധ്യായം അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതും ഉൾപ്പെടെയുള്ള വെല്ലുവിളികളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
ഇതിനുപിന്നാലെ ബുധനാഴ്‌ച മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഗ്‌വിയും ഈ വിഷയം ചീഫ് ജസ്റ്റിസിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. നീതിന്യായ വ്യവസ്ഥ അഴിമതി നിറഞ്ഞതാണെന്ന് എട്ടാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സിബൽ പറഞ്ഞു. വിഷയം തൻ്റെ ശ്രദ്ധയിലുണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഈ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിബൽ അഭ്യർത്ഥിച്ചു. താൻ ഇതിനകം തന്നെ ഇത് ഗൗരവമായി എടുത്തിട്ടുണ്ടെന്നും, ഇതൊരു ആസൂത്രിതവും ബോധപൂർവ്വവുമായ നീക്കമാണെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതലൊന്നും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ അഭിനന്ദിക്കുകയും ചെയ്‌തു.
എൻസിഇആർടി പാഠപുസ്‌തകത്തില്‍ പറയുന്നതെന്ത്?
കോടതികളുടെ ഘടനയെയും പങ്കിനെയും കുറിച്ച് മാത്രം പ്രതിപാദിച്ചിരുന്ന പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി, പുതിയ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകത്തിൽ “നീതിന്യായ വ്യവസ്ഥയിലെ അഴിമതി” എന്നൊരു വിഭാഗം എൻസിഇആർടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ഘട്ടത്തിൽ പുസ്‌തകം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് തന്നെ വിരുദ്ധമാണെന്ന് തോന്നുന്നു എന്ന് ജസ്റ്റിസ് ബാഗ്‌ചി നിരീക്ഷിച്ചു. “നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്” എന്ന് പേരിട്ടിരിക്കുന്ന പുതുക്കിയ അധ്യായം, കോടതികളെ കുറിച്ചും നീതി ലഭ്യമാക്കുന്ന രീതിയും വിവരിക്കുന്നതിലുപരി, അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതും ഉൾപ്പെടെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു.
സുപ്രീം കോടതി (81,000), ഹൈക്കോടതികൾ (6,240,000), ജില്ലാ-കീഴ്ക്കോടതികൾ (47,000,000) എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകളും ഈ അധ്യായത്തിൽ നൽകിയിട്ടുണ്ട്. അഴിമതിയെക്കുറിച്ചുള്ള ഭാഗത്ത്, ജഡ്‌ജിമാർ അവരുടെ കോടതിയിലെ പെരുമാറ്റത്തിൽ മാത്രമല്ല, പുറത്തുള്ള പെരുമാറ്റത്തിലും ഒരു പെരുമാറ്റച്ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പാഠപുസ്‌തകം വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ ആഭ്യന്തര ഉത്തരവാദിത്ത സംവിധാനങ്ങളെക്കുറിച്ചും, ‘സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ (CPGRAMS) വഴി പരാതികൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ഇതിൽ എടുത്തുപറയുന്നുണ്ട്.
സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും അഴിമതിക്കെതിരായ ദ്രുതഗതിയിലുള്ള നടപടികളിലൂടെയും സുതാര്യതയും പൊതുവിശ്വാസവും ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന-കേന്ദ്ര തലങ്ങളിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധ്യായത്തിൽ കൂട്ടിച്ചേർക്കുന്നു. നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ അഴിമതിയും മോശം പെരുമാറ്റവും പൊതുജനവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 2025 ജൂലൈയിൽ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞ കാര്യങ്ങളും പാഠപുസ്‌തകം ഉദ്ധരിക്കുന്നുണ്ട്.



