ഭോപ്പാൽ: പശു ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ക്യാൻസർ ചികിത്സ വികസിപ്പിക്കാനായി മധ്യപ്രദേശ് സർക്കാർ ധനസഹായം നൽകിയ ഗവേഷണ പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പരാതി. ജബൽപൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയിൽ 2011-ൽ ആരംഭിച്ച പദ്ധതിയാണ് ഒരു ദശാബ്ദക്കാലത്തെ സാമ്പത്തിക ക്രമക്കേടുകളുടെയും സംശയാസ്പദമായ ചെലവ് രീതികളുടെയും ആരോപണങ്ങൾ ഉയർന്നുവന്നതിനെത്തുടർന്ന് വിവാദത്തിലായിരിക്കുന്നത്.
ചാണകം, ഗോമൂത്രം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ മിശ്രിതമായ ‘പഞ്ചഗവ്യം’ ഉപയോഗിച്ച് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സ കണ്ടെത്തുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. പദ്ധതിക്കായി സർവകലാശാല 8 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സർക്കാർ 3.5 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഈ തുക വിനിയോഗിച്ചതിൽ വലിയ ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
2011 മുതൽ 2018 വരെയുള്ള കാലയളവിൽ ചാണകം, ഗോമൂത്രം, പാത്രങ്ങൾ, യന്ത്രങ്ങൾ എന്നിവ വാങ്ങാനായി 1.92 കോടി രൂപ ചിലവഴിച്ചതായി കാണിച്ചിട്ടുണ്ട്. എന്നാൽ വിപണി വിലയനുസരിച്ച് ഇതിന് വെറും 15-20 ലക്ഷം രൂപ മാത്രമേ ചെലവ് വരൂ എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗവേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത വാഹനങ്ങൾ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണികൾക്കുമായി വൻതുക ധൂർത്തടിച്ചതായും കണ്ടെത്തലുണ്ട്.
ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, യാത്രാ ബത്തകൾ എന്നിവയ്ക്കായി ലക്ഷക്കണക്കിന് രൂപ അനധികൃതമായി വിനിയോഗിച്ചതായും റിപ്പോർട്ടിലുണ്ട്. ഡിവിഷണൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരം അഡീഷണൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് തുടർ നടപടികൾക്കായി കളക്ടർക്ക് സമർപ്പിച്ചു.
അതേസമയം, ആരോപണങ്ങൾ സർവകലാശാല അധികൃതർ നിഷേധിച്ചു. ടെണ്ടർ നടപടികൾ സുതാര്യമായാണ് നടന്നതെന്നും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും രജിസ്ട്രാർ ഡോ. എസ്.എസ് തോമർ അറിയിച്ചു. ക്യാൻസർ ചികിത്സയിൽ എത്രത്തോളം പുരോഗതി ഈ ഗവേഷണം വഴി ഉണ്ടായി എന്നതിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കർഷകർക്ക് നൽകേണ്ടിയിരുന്ന പരിശീലന പരിപാടികൾ കൃത്യമായി നടന്നോ എന്ന കാര്യത്തിലും വ്യക്തത കുറവുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.





