കുട്ടികൾ ഫോണിൽ നിന്ന് എണീക്കുന്നില്ലേ? ഈ നമ്പരിൽ വിളിച്ചാൽ പരിഹാരമായി

0
19

കുട്ടികളിൽ ഡിജിറ്റല്ഡ‍ ആസക്തി വർദ്ധിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായി കേരളാ പോലീസ് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

  • കേരളത്തിലെ കുട്ടികളിൽ ഡിജിറ്റൽ ആസക്തി വർധിക്കുന്നു.
  • കേരള പോലീസ് ‘ഡിജിറ്റൽ ഡി-അഡിക്ഷൻ’ പദ്ധതി നടപ്പിലാക്കുന്നുണ്ട്.
  • മാനസികാരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ക്ലാസുകൾ, തെറാപ്പികൾ, കൗൺസലിങ് തുടങ്ങിയവ നടപ്പിലാക്കുന്നുണ്ട്.
കൊച്ചി: കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നതായി കഴിഞ്ഞദിവസമാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണം സംസ്ഥാനത്ത് ചർച്ച ചെയ്യുന്നതിനിടെയാണ് ഈ റിപ്പോർട്ട്. ക1റിയൻ സുഹൃത്തുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്ന പെൺകുട്ടി പെട്ടെന്നൊരു ദിവസം ജീവനൊടുക്കുകയായിരുന്നു. ഇതിൽ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ലെങ്കിലും ഡിജിറ്റൽ ആസക്തി സംശയിക്കുന്നുണ്ട്. ഈ സംഭവങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റല്‍ ആസക്തി മുലം ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലെ ഡിജിറ്റല്‍ ആസക്തി പരിഹരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ ( D-DAD ) സെന്ററുകളില്‍ 2,309 കുട്ടികള്‍ ഓണ്‍ലൈന്‍ , ഗാഡ്ജെറ്റ് ആസക്തിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിന് വിധേയരായിട്ടുണ്ടെന്നാണ് കണക്ക്. 2026 ജനുവരി 19 വരെയുള്ള കണക്കുകളാണ് ഇത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (591). കോഴിക്കോട് ജില്ലയിൽ 411 കുട്ടികൾ ചികിത്സയ്ക്കെത്തി. തൃശൂര്‍ (381), കൊച്ചി (300) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പരിശീലിപ്പിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ഡി ഡാഡ്’. ഈ പദ്ധതി വിവിധ ജില്ലകളിൽ പോലീസ് നടപ്പിലാക്കുന്നുണ്ട്. കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ തുടങ്ങിയവ കൗണ്‍സലിങ്ങിലൂടെ മാറ്റിയെടുക്കലാണ് ഡി ഡാഡിന്റെ ലക്ഷ്യം.

ദേശീയ തലത്തില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ് എന്ന പ്രതയേകതയുമുണ്ട്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്. പദ്ധതിയിലൂടെ സ്‌കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സിലിംഗും നടത്തും.

അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. മനഃശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സഹായത്തിനായി 9497900200 നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാം. ഡി-ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here