ഇടുക്കിയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴുമോ?

0
23

ആനച്ചാൽ സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തെ തുടർന്നാണ് ഇടുക്കി ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്താനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചത്. ഫെബ്രുവരി 14 മുതൽ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇടുക്കി ജില്ലാ കളക്ടർ നിർദേശം നൽകി.

ഹൈലൈറ്റ്:

  • ഇടുക്കി ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന.
  • ഫെബ്രുവരി 14 മുതൽ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന.
  • അനുമതിയില്ലാത്ത സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടും.
ഇടുക്കി: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇടുക്കി ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ മാസം മുതൽ പരിശോധന. ഫെബ്രുവരി 14 മുതൽ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് നിർദേശം നൽകി.

മാർച്ച് 31ന് മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് കളക്ടർ അറിയിച്ചു. ആനച്ചാൽ സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിയതിനെ തുടർന്നാണ് ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.

ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച വിവരം പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ കൈമാറി. ഇതിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നയിടങ്ങളിലായിരിക്കും ആദ്യം പരിശോധന നടത്തുക. വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചാകും കർശന പരിശോധന നടത്തുക.

പുതിയതരം സാഹസിക വിനോദങ്ങൾക്കുള്ള മാനദണ്ഡം തയ്യാറാക്കൽ നടപടി വേഗത്തിലാക്കാനും സംസ്ഥാന സ‍ർക്കാരിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു.

ബജറ്റ് 2026 കട്ടപ്പന ടൂറിസം ഹബ്ബിന് 20 കോടി, ചെറുതോണിയില്‍ മിനി ഭക്ഷ്യ പാര്‍ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് അവതരണത്തില്‍ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികള്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്തുന്നതിന് 10 കോടി രൂപ വകയിരുത്തി. തുരങ്കപാത വരുന്നതോടെ 20 കിലോമീറ്റര്‍ യാത്രാദൂരം ലാഭിക്കാനാകും.

കട്ടപ്പന ടൂറിസം ഹബിന് 20 കോടി, ഇടുക്കി മെഡിക്കല്‍ കോളേജ് വികസനം, ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഒന്നര കോടി, ഇടുക്കി പാക്കേജിന് അഞ്ച് കോടി, ദേവികുളം നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമിയ്ക്ക് എട്ട് കോടി, സാങ്കേതിക വിദ്യയില്‍ ഇടുക്കി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പ്രീ ഫാബ് നിര്‍മാണം, ചെമ്മണ്ണാര്‍ – ഗ്യാപ്പ് റോഡ്, പൈനാവ് – താന്നിക്കണ്ടം – അശോകക്കവല, വട്ടവട ടോപ് സ്റ്റേഷന്‍, പൊന്‍കുന്നം – തൊടുപുഴ റോഡുകള്‍ക്ക് നിർമാണം എന്നിങ്ങനെ വിവിധ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

കട്ടപ്പനയെ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു. ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച പ്രത്യേക വികസന പാക്കേജുകളില്‍ അഞ്ച് കോടി രൂപ അധികമായി വകയിരുത്തി വിഹിതം 80 കോടി രൂപയായി വര്‍ധിപ്പിച്ചു.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പാര്‍പ്പിട സൗകര്യങ്ങളുടെ നിര്‍മ്മാണവും തൊഴിലാളികളുടെ നിലവിലുള്ള വീടുകളുടെ നവീകരണവും പദ്ധതിക്ക് ബജറ്റ് വിഹിതമായി അഞ്ച് കോടി രൂപയും അധിക വിഹിതമായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ ലയങ്ങളുടെ നവീകരണത്തിന് തുടക്കം കുറിച്ചത് ഇടുക്കി ജില്ലയിലാണ്. കിന്‍ഫ്ര മുഖേന ഇടുക്കിയിലെ ചെറുതോണിയില്‍ മിനി ഭക്ഷ്യ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 4 കോടി രൂപ വകയിരുത്തി. ദേവികുളം നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമി നിര്‍മ്മാണത്തിന് 8 കോടി രൂപ വകയിരുത്തി.

കെഎസ്ടിപിയുടെ രണ്ടാംഘട്ടപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്‍കുന്നം – തൊടുപുഴ റോഡ്, വട്ടവട – ടോപ്പ് സ്റ്റേഷന്‍ – മൂന്നാര്‍ റോഡ്, ചെമ്മണ്ണാര്‍ ഗ്യാപ് റോഡ്, പൈനാവ് – താന്നിക്കണ്ടം – അശോക കവല റോഡ് തുടങ്ങിയ റോഡുകളുടെ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ബസ് സ്റ്റാന്‍ഡ് ആധുനിക നിലവാരത്തില്‍ പ്രീ – ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും. ഇതിനായി 14.20 കോടി വകയിരുത്തി. മെഡിക്കല്‍ കോളേജുകള്‍ വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവെച്ചു. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുളഅള മെഡിക്കല്‍, പാരാമെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളുടെ നിര്‍മാണത്തിനും നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ഗോത്ര മേഖലകളിലെ ആശുപത്രികളുടെ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്.

ഇടുക്കി, കോന്നി, വയനാട്, കാസർകോട് എന്നിവിടങ്ങളിലെ പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിനായി 57.09 കോടി വകയിരുത്തി. ഉടുമ്പന്‍ചോലയിലെ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന് 1.50 കോടിയും വകയിരുത്തി. ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളും ജില്ലയ്ക്ക് കരുത്താകും.

LEAVE A REPLY

Please enter your comment!
Please enter your name here