ബാങ്ക് ജീവനക്കാരുടെ പണിമുടക്കും പൊതു അവധികളും ഉൾപ്പെടെയാണ് നാല് ദിവസം അവധി വരുന്നത്
തിരുവനന്തപുരം: തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി വരുന്നതിനാൽ ഇടപാടുകൾ ഇന്ന് തന്നെ പൂർത്തിയാക്കുക. നാളെ, ജനുവരി 24 മുതൽ ജനുവരി 27 ചൊവ്വാഴ്ച വരെയാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ജനുവരി 24 നാലാം ശനി, 25 ഞായർ, 26 റിപ്പബ്ലിക് ദിനം എന്നിവ ബാങ്കുകൾക്ക് അവധിയാണ്. ഇതിന് പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കുമാണ്. ഇതാണ് തുടർച്ചയായ അവധി ദിനങ്ങൾക്ക് കാരൻം.
തുടർച്ചയായി നാല് ദിവസം അവധി വരുന്നതോടെ ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം നേരിട്ടേക്കാം. അതിനാൽ പണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.
ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക് കടക്കുന്നത്. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് .
നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കഴിഞ്ഞ മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പായില്ലെന്നാണ് പരാതി.
സംഘടന അറിയിച്ചു. ആർബിഐ, എൽഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങൾ നിലവിൽ ആഴ്ചയിൽ 5 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. വിദേശ വിനിമയ വിപണി, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവ ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്നില്ല അതുകൊണ്ട് ബാങ്കുകൾ അഞ്ച് ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ല. തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ സമ്മതിച്ചിട്ടുള്ളതിനാൽ, പ്രവൃത്തി സമയത്തിൽ കുറവുണ്ടാകില്ലെന്നാണ് സംഘടന പറയുന്നു.






