കൊല്ലം – എറണാകുളം റൂട്ടിലെ എല്ലാ മെമു ട്രെയിനുകളുടെയും കോച്ചുകൾ 12 ആക്കുന്നു; മാർച്ച് 1 മുതൽ പ്രാബല്യത്തിൽ

0
17

കോച്ചുകളുടെ എണ്ണം 12 ആക്കിയെങ്കിലും 16 കോച്ച് എന്ന ആവശ്യം ന്യായമായതിനാൽ നാലു കോച്ചുകൾ കൂടെ അധികമായി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്ന് മാവേലിക്കര എംപി

കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി കൊല്ലം – എറണാകുളം റൂട്ടിലെ മുഴുവൻ മെമു ട്രെയിനുകളും 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുന്നു. കൊല്ലം – എറണാകുളം റൂട്ടിന് പുറമെ കൊല്ലം – പുനലൂർ റൂട്ടിലെ മെമു കോച്ചുകളുടെ എണ്ണവും 12 ആക്കി ഉയർത്തും. മാർച്ച് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.

യാത്രാ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിലെ മെമു കോച്ചുകളുടെ എണ്ണം ഉയർത്തുന്നത് സ്ഥിരം യാത്രക്കാർക്ക് ആശ്വാസമേകും. നിലവിലെ തിരക്കിന് പരിഹാരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് യാത്രക്കാർ. ദിവസേന ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ തിരക്ക് മൂലം ദീർഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു.

യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കഴിഞ്ഞ ആഴ്ച കൊല്ലം – എറണാകുളം റൂട്ടിലെ രണ്ട് മെമു സർവീസുകൾ 12 കോച്ചുകളാക്കി ഉയർത്തിയിരുന്നു. ശേഷിക്കുന്ന സർവീസുകളും വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് ഇപ്പോൾ മുഴുവൻ ബന്ധപ്പെട്ട ട്രെയിനുകളും 12 കോച്ചുകളാക്കി ഉയർത്താൻ തീരുമാനമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോച്ചുകളുടെ വർധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. നേരത്തെ കൊല്ലം – എറണാകുളം – കൊല്ലം (06169/70), കൊല്ലം – കോട്ടയം – കൊല്ലം (66315/16) റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണമാണ് എട്ടിൽ നിന്ന് പന്ത്രണ്ടായി വർധിപ്പിച്ചത്. ഇത് ഫെബ്രുവരി 23 മുതൽ നിലവിൽ വരും.

പാർലമെൻ്റ് സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട്, ഈ റൂട്ടുകളിൽ അനുഭവപ്പെടുന്ന അത്യന്തം തിരക്ക്, വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്നിവ വിശദമായി അവതരിപ്പിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യാത്രക്കാരുടെ സുരക്ഷയും അടിസ്ഥാന സൗകര്യവും മുൻനിർത്തി കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. കോച്ചുകളുടെ എണ്ണം പന്ത്രണ്ടായി ഉയർത്തിയിരിക്കുന്നത് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ റൂട്ടുകളിൽ തിരക്ക് കുറയാനും യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകാനും ഇത് സഹായകരമാകും. ഫെബ്രുവരി 23 മുതൽ കോച്ചുകളുടെ വർദ്ധനവ് പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ഓഗസ്റ്റിൽ റെയിൽവേ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ 16 കോച്ചുകൾ നൽകാമെന്നാണ് ഉറപ്പു നൽകിയിരുന്നതെങ്കിലും മെമു നിർമാണം ആവശ്യമായ തോതിൽ നടക്കാത്തതുമൂലം പുതിയ കോച്ചുകൾ ലഭ്യമാകുന്നതിനുള്ള തടസ്സം തുടർന്നു വരികയായിരുന്നു. കൊല്ലം എറണാകുളം റൂട്ടിലെ അതികഠിനമായ തിരക്ക് മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മറ്റു സോണുകളിൽ നിന്ന് ലഭ്യമായ റേക്കുകൾ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി ഇത്തരത്തിൽ ആദ്യഘട്ടത്തിൽ എട്ടിൽ നിന്ന് 12ലേക്ക് കോച്ചുകളുടെ എണ്ണം ഉയർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here