കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ; ഫ്ലാഗ് ഓഫിനായി പ്രധാനമന്ത്രി അടുത്തയാഴ്ച തിരുവനന്തപുരത്ത്

0
30

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസുകൾ. സെമി ഹൈസ്പീഡ് വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കിൽ വേഗതയേറിയ യാത്ര സാധ്യമാകും

തിരുവനന്തപുരം: ഒടുവിൽ കേരളത്തിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളെത്തുന്നു. കേരളത്തിന് പുതുതായി അനുവദിച്ച നാല് ട്രെയിനുകളിൽ മൂന്നെണ്ണം അമൃത് ഭാരത് ട്രെയിനുകളാണ്. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. കേരളത്തിന് ലഭിച്ച് നാല് ട്രെയിനുകൾക്കൊപ്പം തമിഴ്നാടിന് ലഭിച്ച രണ്ട് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

നേരത്തെ രാജ്യത്ത് പുതിയ ഒൻപത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ഒന്നും ലഭിച്ചിരുന്നില്ല. ഈ നിരാശയിലായിരുന്ന യാത്രക്കാർക്ക് മുന്നിലേക്കാണ് റെയിൽവേ മൂന്ന് അമൃത് ഭാരതുകളുമായി എത്തുന്നത്. തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നീ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

അമൃത് ഭാരത് ട്രെയിനുകൾക്കൊപ്പം ഗുരുവായൂർ – തൃശൂർ പാസഞ്ചറും അനുവദിട്ടുണ്ട്. ഈ നാല് സർവീസുകൾക്ക് പുറമെ നാഗർകോവിൽ – ചർലാപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് പുതിയ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്ന എന്ന പ്രത്യേകതയുമുണ്ട്.

തിരുവനന്തപുരം നഗരവികസന രേഖ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് തലസ്ഥാനത്തെത്തുന്നത്. കോർപറേഷൻ ഭരണം കിട്ടിയാൽ നഗരവികസന രേഖ പ്രഖ്യാപിക്കാൻ മോദി എത്തുമെന്ന് തിരഞ്ഞെടുപ്പിനു മുൻപുതന്നെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. ഈ വേളയിലാകും പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്.

പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫിനൊപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇത്തരത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചവയാണ്.

പുതിയ അമൃത് ഭാരത് ട്രെയിനുകൾ എത്തുന്നതോടെ സംസ്ഥാനത്തെ ട്രെയിൻ യാത്ര കൂടുതൽ സുഖകരമാകും. തിരുവനന്തപുരത്ത് നിന്ന് താംബരത്തേക്കും ഹൈദരാബാദേക്കുമുള്ള സർവീസിനൊപ്പം നാഗർകോവിൽ – മംഗളൂരു ട്രെയിനും ഉണ്ട്. ഇത് കേരളത്തിൻ്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് അതിവേഗ യാത്ര സാധ്യമാക്കും.

ഗുരുവായൂർ – തൃശൂർ പാസഞ്ചർ റെയിൽവേ അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചിരുന്നു. എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനാണ് ഓടിത്തുടങ്ങുന്നത്. വൈകീട്ട് 6:10 ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് 6:50 ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8:10ന് പുറപ്പെട്ട് 8:45 ന് ഗുരുവായൂരിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here