മമത ബാനർജിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി;

0
54
പ്രമുഖ പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസുകളിൽ ഇഡി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസ് എടുത്ത തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. “ഈ വിഷയത്തിൽ കോടതി ഇടപെട്ടില്ലെങ്കിൽ നിയമവാഴ്ച അപകടത്തിലാകും” എന്ന് കോടതി നിരീക്ഷിച്ചു. അതീവ ഗൗരവകരമായ സാഹചര്യമാണിതെന്നും വിശദമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ജനുവരി 8ലെ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി സംരക്ഷിക്കാനും കോടതി നിർദേശിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി
മമത ബാനർജിക്കും ബംഗാൾ പോലീസിനുമെതിരെ സിബിഐ അന്വേഷണം വേണമെന്ന ഇഡിയുടെ ആവശ്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസിയുടെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ മനഃപൂർവം തടസ്സം നിൽക്കുന്നുവെന്നാണ് ഇഡിയുടെ വാദം.
ഇഡി റെയ്ഡ്
കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാടുകൾ അന്വേഷിക്കാനാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിൽ ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും, സുപ്രധാന രേഖകൾ കടത്തിയെന്നും ഇഡി ആരോപിക്കുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ ചോർത്താനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്നാണ് മമത ബാനർജിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here