കൊച്ചി വാട്ടർ മെട്രോയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളി നൽകുന്ന സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു. ജല ഗതാഗതത്തെയും കര ഗതാഗതത്തെയും ഒരുമിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ പൊതുഗതാഗത സംവിധാനം എന്ന നിലയിലാണ് ഈ അംഗീകാരം.
ബ്രസീലിലെ സാൽവദോർ നഗരത്തിലെ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 2023ൽ ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ കൊച്ചി നഗരത്തിലെ 10 ദ്വീപുകളെയും പ്രധാന കരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു ഗതാഗത സംവിധാനമാണ്. ഇലക്ട്രിക് – ഹൈബ്രിഡ് ഫെറി സംവിധാനം മെട്രോ റെയിൽ, ബസ്, സൈക്കിൾ പാതകൾ എന്നിവയുമായി വളരെ മികച്ച രീതിയിൽ സംയോജിപ്പിച്ചിരിക്കുന്നു.
78 ഇലക്ട്രിക് – ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ചാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. വേഗതയേറിയതും വിശ്വസനീയവുമായ ഈ സർവീസ് യാത്രക്കാരുടെ സമയം ലാഭിക്കുന്നു. ഒരു മണിക്കൂർ റോഡ് യാത്ര വെറും 20 മിനിറ്റുകൊണ്ട് വെള്ളത്തിലൂടെ പൂർത്തിയാക്കാം എന്നതാണ് പ്രത്യേകത. ഇതിൻ്റെ യാത്രാക്കൂലി റോഡ് മാർഗത്തേക്കാൾ പകുതിയാണ്. റോഡിലെ തിരക്ക് ഒഴിവാക്കി ശന്തമായി സഞ്ചരിക്കുകയും ചെയ്യാം.
കൊച്ചി വാട്ടർ മെട്രോ ആരംഭിച്ചതു മുതൽ 45 ലക്ഷത്തിലധികം യാത്രക്കാർ ഇതിനോടകം യാത്ര ചെയ്തു. ദിവസവും ശരാശരി 6,000 പേർ വാട്ടർ മെട്രോ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഓരോ ബോട്ടിലും യാത്രക്കാർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിൽ ഉയർന്നുകിടക്കുന്ന പ്ലാറ്റ്‌ഫോമുകളും (floating pontoons) ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.
ഹൈബ്രിഡ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിക്കുന്നതിനാൽ ഓരോ യാത്രക്കാരനും ഓരോ കിലോമീറ്ററിനും 184 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാൻ സാധിക്കുന്നു. ഇത് ജല മലിനീകരണവും വായു മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നു. ധാരാളം ജലാശയങ്ങളുള്ള കൊച്ചിക്ക് വളരെ പ്രധാനപ്പെട്ട ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോ എന്ന കാര്യത്തിൽ സംശയമില്ല. ഇത്തവണത്തെ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങളിൽ കൂടുതൽ യാത്രക്കാരെ സ്വന്തമാക്കാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചിരുന്നു.








