ജനുവരി 16 ന് നടക്കുന്ന മത്സരം കാണാൻ കാണികളെ അനുവദിക്കും.
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്നും നാളെയും നടക്കുന്ന മത്സരങ്ങള്‍ കാണാനായി ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനമായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കും (BMC) സംസ്ഥാനത്തെ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കും (NMMC) തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവി മുംബൈയിലെ സ്റ്റേഡിയത്തിലെ മത്സരങ്ങൾ കാണികളില്ലാതെ നടക്കും. എന്നാല്‍ ജനുവരി 16 ന് ഗുജറാത്ത് ജയന്‍റ്‌സും റോയൽ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം കാണാൻ കാണികളെ അനുവദിക്കും, ‘കൗണ്ടിംഗ് ദിവസം’ കണക്കിലെടുക്കുന്നില്ലെന്ന് ബിസിസിഐ സെക്രട്ടറി അറിയിച്ചു.
‘ജനുവരി 15 ന് നവി മുംബൈയിൽ നടക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്‍റെ വെളിച്ചത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് ബിസിസിഐ പറഞ്ഞു. 2026 ജനുവരി 16 മുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും, തുടർന്നുള്ള എല്ലാ മത്സരങ്ങളിലും ജനക്കൂട്ടം പങ്കെടുക്കും. എന്നാല്‍ ഇന്നും നാളെയും അംഗീകൃത മാധ്യമങ്ങൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതിനാൽ, പോളിംഗ് ദിവസമായ ജനുവരി 15 നും മുന്നോടിയായി ജനുവരി 14 നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇതേതുടര്‍ന്നാണ് ഡൽഹി ക്യാപിറ്റൽസ് vs യുപി വാരിയേഴ്‌സ് മത്സരത്തിനും മുംബൈ ഇന്ത്യൻസ് vs യുപി വാരിയേഴ്‌സ് മത്സരത്തിനും കാണികളെ അനുവദിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയതിന് ശേഷമാണ് ഗുജറാത്ത് ജയന്‍റ്‌സ് vs റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.
അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റിന്‍റെ ജയം നേടി. ആദ്യം ബാറ്റു ചെയ്‌ത ഗുജറാത്ത് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം 4 പന്തുകൾ ബാക്കിനിൽക്കെ മുംബൈ മറികടന്നു. ഹർമന്‍ പ്രീത് കൗറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആദ്യ മത്സരം തോറ്റ മുംബെെ പിന്നീടുള്ള രണ്ട് മത്സരത്തിലും ജയം നേടിയാണ് കളത്തിലിറങ്ങിയത്. എന്നാൽ രണ്ട് തുടർ ജയത്തിന് ശേഷം ഗുജറാത്ത് മൂന്നാം മത്സത്തിൽ തോൽവി നേരിട്ടിരിക്കുകയാണ്. മുംബെെക്കായി ഷബ്‌നിം ഇസ്‌മായിൽ, ഹെയ്‌ലി മാത്യൂസ്, നിക്കോളി ക്യാരി, അമീലിയ കെർ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.





