മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു;

0
111

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലെ വസതിയായ ‘ദേവ്ഘറിൽ’ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം.മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തെ തുടർന്നാണ് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ, 1991 മുതൽ 1996 വരെ 10-ാമത് ലോക്‌സഭയുടെ സ്പീക്കറായും, പിന്നീട് 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.

ശിവരാജ് പാട്ടീലിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മുതിർന്ന രാഷ്ടീയ നേതാവിൻ്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എക്സിലെ പോസ്റ്റിൽ പറഞ്ഞു.

“ശ്രീ ശിവരാജ് പാട്ടീൽ ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. നീണ്ട പൊതുജീവിതത്തിനിടയിൽ എം.എൽ.എ., എം.പി., കേന്ദ്രമന്ത്രി, മഹാരാഷ്ട്ര അസംബ്ലി സ്പീക്കർ, ലോക്‌സഭാ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയസമ്പന്നനായ നേതാവായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ ക്ഷേമത്തിനായി സംഭാവന ചെയ്യുന്നതിൽ അദ്ദേഹത്തിന് അതീവ താൽപ്പര്യമുണ്ടായിരുന്നു. വർഷങ്ങളായി അദ്ദേഹവുമായി പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം എൻ്റെ വസതിയിൽ വന്നത്. ഈ ദുഃഖകരമായ നിമിഷത്തിൽ എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. ഓം ശാന്തി,” പ്രധാനമന്ത്രി കുറിച്ചു.

മുതിർന്ന നേതാവിൻ്റെ വിയോഗത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി

“കോൺഗ്രസ് മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ലോക്‌സഭാ സ്പീക്കറുമായിരുന്ന ശ്രീ ശിവരാജ് പാട്ടീൽ ജിയുടെ നിര്യാണ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ദൈവം അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നൽകട്ടെ. ദുഃഖിതരായ കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും എൻ്റെ അഗാധമായ അനുശോചനം. പ്രതിരോധ മന്ത്രാലയം ഉൾപ്പെടെ നിരവധി സുപ്രധാന വകുപ്പുകളുടെ ഉത്തരവാദിത്തം ശ്രീ പാട്ടീൽ ജി വഹിക്കുകയും പതിറ്റാണ്ടുകളോളം പൊതുജനങ്ങളെ സേവിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്,” അവർ എക്സിൽ കുറിച്ചു.

ശിവരാജ് പാട്ടീലിൻ്റെ രാഷ്ട്രീയ ജീവിതം

മഹാരാഷ്ട്രയിലെ ലാത്തൂരിൽ 1935 ഒക്ടോബർ 12-ന് ജനിച്ച ശിവരാജ് പാട്ടീൽ, ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബിരുദവും മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടിയ ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ലാത്തൂർ മുനിസിപ്പൽ കൗൺസിൽ മേധാവിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1972-ൽ ലാത്തൂർ സിറ്റിയിൽ നിന്ന് ആദ്യ തിരഞ്ഞെടുപ്പ് വിജയം നേടിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി.

1978-ൽ ഇതേ സീറ്റിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവായി ഉയർന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, സംസ്ഥാന നിയമസഭയിലെ ഡെപ്യൂട്ടി നിയമ മന്ത്രി ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു.

1980-ൽ ലാത്തൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ കേന്ദ്ര രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1980, 1984, 1989, 1991, 1996, 1998, 1999 വർഷങ്ങളിൽ തുടർച്ചയായി ഏഴ് ലോക്‌സഭാ വിജയങ്ങളാണ് അദ്ദേഹം നേടിയത്. 2004-ൽ ബി.ജെ.പി.യുടെ രൂപതായ് പാട്ടീൽ നിലങ്കേക്കറിനോട് പരാജയപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ ഈ വിജയക്കുതിപ്പ് അവസാനിച്ചു.

കേന്ദ്ര സർക്കാരിൽ പ്രതിരോധ സഹമന്ത്രി (1980-82), വാണിജ്യ മന്ത്രാലയം (1982–83), സയൻസ് ആൻഡ് ടെക്നോളജി, ആണവോർജ്ജം, ഇലക്ട്രോണിക്സ്, ബഹിരാകാശ-സമുദ്ര വികസനം (1983–84), രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ പേഴ്സണൽ, പ്രതിരോധ ഉത്പാദന മന്ത്രി എന്നീ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here