ശൈത്യകാലം എത്തിയപ്പോൾ കേദാർനാഥിൻ്റെയും ബദരീനാഥിൻ്റെയും കാഴ്‌ചകൾ കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. കടുത്ത മഞ്ഞ് വീഴ്‌ചയെത്തുടർന്ന് ഉത്തരാഖണ്ഡിൻ്റെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുന്നു.
ശൈത്യത്തിൻ്റെ വരവറിയിച്ച് ഉത്തരാഖണ്ഡിൽ മഞ്ഞ് കണികകൾ പൊഴിഞ്ഞു. ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്‌ചയ്‌ക്ക് സാക്ഷ്യം വഹിച്ചത് ബദരീനാഥാണ്. പിന്നാലെ കേദാർനാഥും. മഞ്ഞ് വീണു കിടക്കുന്ന കുന്നിൻ ചെരിവുകൾ കാണാൻ സന്ദർശകർ ഓടിയെത്തുന്നു. ശൈത്യകാലത്ത് ബദരീനാഥിൽ എത്തുന്ന സഞ്ചാരികൾക്കും തീർഥാടകർക്കും പുത്തൻ കാഴ്‌ചകളും വിസ്‌മയവുമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്.
ബദരീനാഥ് ക്ഷേത്രത്തിൻ്റെ ഭംഗിയിൽ മതിമറന്ന് നിൽക്കുന്ന തീർഥാടകർക്ക് ഓരോ വ്യത്യസ്‌ത അനുഭവങ്ങളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. ശൈത്യകാലത്തിൻ്റെ അകമ്പടിയോടെ നവംബർ 25ന് ബദരീനാഥ് ക്ഷേത്രത്തിൻ്റെ വാതിലുകൾ അടയ്ക്കും. പിന്നീട് നടതുറക്കുന്നതിനായുള്ള നീണ്ട കാത്തിരിപ്പായിരിക്കും. നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തി പ്രാർഥിക്കുന്നു. കടുത്ത മഞ്ഞ് വീഴ്‌ചയെത്തുടർന്ന് ബദരീനാഥ് ക്ഷേത്രത്തിലെ താപനില രാവിലെയും വൈകുന്നേരവും പൂജ്യം ഡിഗ്രിയിലേക്ക് താഴുന്നു.
ബദരീനാഥിന് പുറമേ ഹേമകുണ്ഡ് സാഹിബും മനോഹരമായ പൂക്കളുടെ താഴ്‌വരയും മഞ്ഞിൽ മൂടപ്പെട്ടിരിക്കുന്നു. കുന്നിൻ പ്രദേശങ്ങളിലെ മഞ്ഞുവീഴ്‌ച താഴ്ന്ന പ്രദേശങ്ങളിലെ തണുപ്പ് വർധിപ്പിച്ചിട്ടുണ്ട്. ഈ കൊടും തണുപ്പിൽ നിന്ന് രക്ഷനേടാൻ ആളുകൾ ഒന്നിലധികം വസ്‌ത്രങ്ങൾ ധരിക്കുകയും പുറത്തേക്കുള്ള അധിക സഞ്ചാരം ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ തീയിട്ട് ചെറുചൂട് കൊള്ളുകളും ചെയ്യുന്നു.
കേദാർനാഥ് ക്ഷേത്രത്തിലെ അനുഭവവും സമാനമാണ്. മഞ്ഞ് വീഴ്‌ച വർധിച്ചതോടെ ക്ഷേത്രവും മഞ്ഞ് കണങ്ങളിൽ മൂടിക്കിടക്കുന്നു. നിലവിൽ ക്ഷേത്രത്തിൻ്റെ വാതിലുകൾ അടച്ചിരിക്കുകയാണ്. എങ്കിലും സന്ദർശകർ ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എത്തുന്നവർ വളരെ കൗതുകത്തോടെയാണ് ക്ഷേത്രത്തെ കാണുന്നത്.







