കോർപറേറ്റ് റീട്ടെയിൽ വിൽപ്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്‌നേച്ചർ മാർട്ട്’ ഈ വർഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും. കോട്ടയത്തും എറണാകുളത്തുമാണ് ഉടൻ തന്നെ സിഗ്‌നേച്ചർ മാർട്ടുകൾ പ്രവർത്തനം ആരംഭിക്കുക. സബ്‌സിഡി ഇനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്നതാണ് സിഗ്‌നേച്ചർ മാർട്ടുകളുടെ പ്രത്യേകത.
ഹൈലൈറ്റ്:
- അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്‌നേച്ചർ മാർട്ട്’.
- ‘സിഗ്‌നേച്ചർ മാർട്ട്’ ഈ വർഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും.
- സബ്‌സിഡി ഇനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകും.
സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്നതാണ് സിഗ്‌നേച്ചർ മാർട്ടുകളുടെ പ്രത്യേകത. ബ്രാൻഡഡ് ഉത്പന്നങ്ങളും റഫ്രിജറേറ്റഡ് ഉത്പന്നങ്ങളും മാർട്ടുകളിൽ ലഭ്യമാകും. സപ്ലൈകോയുടെ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ചാണ് സിഗ്‌നേച്ചർ മാർട്ടുകളാക്കി മാറ്റുന്നത്.
കോട്ടയത്തും എറണാകുളത്തുമാണ് ഉടൻതന്നെ സിഗ്‌നേച്ചർ മാർട്ടുകൾ പ്രവർത്തനം ആരംഭിക്കുക. കോട്ടയത്ത് തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള സപ്ലൈകോ ഹൈപ്പർമാർക്കറ്റും എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തോട് ചേർന്നുള്ള ഹൈപ്പർമാർക്കറ്റുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിൽ കോട്ടയത്തെ മാർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സിഗ്‌നേച്ചർ മാർട്ട് തലശേരിയിൽ ജനുവരി 10ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തിരുന്നു. തലശേരി നഗരത്തിലെ സപ്ലൈകോ ഹൈപ്പർമാർക്കറ്റാണ് ഇത്തരത്തിൽ സിഗ്‌നേച്ചർ മാർട്ടായി മാറിയത്. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്‌നോളജീസ് ഡിസൈൻ ചെയ്ത തലശേരി നഗരത്തിലെ സിഗ്‌നേച്ചർ മാർട്ട് സപ്ലൈകോ യാഥാർഥ്യമാക്കിയത് ടീം തായിയുമായി സഹകരിച്ചാണ്.







