കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഷാജിക്ക് രോഗം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസത്തിനിടെ ആറു പേരാണ് രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുകള്‍ക്ക് മറ്റ് പല രോഗങ്ങളുമുള്ളതിനാല്‍ ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കാനുള്ള നിർദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌ക കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനിയായ ശോഭ (56) ആണ് മരിച്ചത്. രണ്ട് കുട്ടികളടക്കം 12 പേരായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
രണ്ട് ദിവസം മുൻപാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ആയിരുന്നു മരണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയായിരുന്നു രതീഷ്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയും നേരത്തെ മരിച്ചിരുന്നു.
എന്താണ് ‘ബ്രെയിൻ ഈറ്റിങ്’ അമീബ?
നെഗ്ലേരിയ ഫൗളറി (Naegleria fowleri) എന്നറിയപ്പെടുന്ന ഒരു തരം അമീബയെയാണ് “മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ” (brain-eating amoeba) എന്ന് വിളിക്കുന്നത്. ഇത് സാധാരണയായി ശുദ്ധജല തടാകങ്ങൾ, നദികൾ, നീരുറവകൾ, കുളങ്ങൾ എന്നിവയിലാണ് കാണപ്പെടുന്നത്. ജലാശയങ്ങളിലെ ചൂടുള്ള വെള്ളത്തിലാണ് ഇവ വളരുന്നത്. മനുഷ്യശരീരത്തിൽ ഈ അമീബ കടന്നുചെല്ലുന്നത് മൂക്കിലൂടെയാണ്. മലിനമായ വെള്ളത്തിൽ നീന്തുമ്പോഴോ മുങ്ങിക്കുളിക്കുമ്പോഴോ ഇത് സംഭവിക്കാം. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാൽ, അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും അവിടെ ഗുരുതരമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഈ അണുബാധയെ പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് എന്ന് വിളിക്കുന്നു. അണുബാധയുണ്ടായി 1 മുതൽ 9 ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടും.
കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് വേദന, സംഭ്രമം, അപസ്മാരം എന്നിവയാണ് ലക്ഷണങ്ങള്‍. ഈ അമീബ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. അതുപോലെ, കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിൽ പ്രവേശിച്ചാലും അണുബാധയുണ്ടാകാനുള്ള സാധ്യതയില്ല, കാരണം അമീബയെ ആമാശയത്തിലെ ആസിഡ് നശിപ്പിക്കും. ഈ അമീബയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നീന്തുമ്പോഴോ കുളിക്കുമ്പോഴോ ജാഗ്രത പാലിക്കുന്നത് വളരെ പ്രധാനമാണ്. മൂക്കിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
രോഗത്തിൻ്റെ ഉറവിടം ഇപ്പോഴും അവ്യക്തം
അമീബിക് ജനികത മാറ്റം കൂടി സംഭവിക്കുമ്പോൾ രോഗം പിടിപെടുന്നതിൻ്റെ വ്യാപ്തി വർധിക്കും. രോഗത്തിൻ്റെ ഉറവിടം കൃത്യമായി മനസിലാക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചികിത്സയിൽ തുടരുന്നവർക്കുതന്നെ എവിടെ നിന്ന് അമീബ ബാധയുണ്ടായി എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയോ, പുഴയിലോ കുളത്തിലോ കുളിക്കുമ്പോഴോ മൂക്കിലൂടെ അമീബ ശരീരത്തിൽ പ്രവേശിച്ചാണ് രോഗമുണ്ടാകുന്നത്. എന്നാൽ, ചികിത്സയിലുള്ള ചിലർ കുളത്തിലോ പുഴയിലോ പോയിട്ടില്ലെന്നും, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തിലാണ് കുളിപ്പിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ജാഗ്രത എന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. മൂക്കിലൂടെ വെള്ളം കയറുന്ന എല്ലാ സാഹചര്യങ്ങളെ പറ്റിയും നല്ല അവബോധമാണ് ഈ രോഗം പിടിപെടാതിരിക്കാനുള്ള മാർഗമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മെനിഞ്ചൈറ്റിസ് രോഗം
തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും പൊതിയുന്ന നേരിയ സ്തരമായ മെനിഞ്ചെസിനുണ്ടാകുന്ന വീക്കമാണ് മെനിഞ്ചൈറ്റിസ്. ഇത് തലച്ചോറിന് കേടുപാടുകൾ വരുത്തുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. ചില കേസുകളിൽ, ഇത് മരണകാരണമാകാനും സാധ്യതയുണ്ട്.
വിവിധ തരം മെനിഞ്ചൈറ്റിസുകളുണ്ട്.
വൈറൽ മെനിഞ്ചൈറ്റിസ്
സാധാരണയായി കാണപ്പെടുന്നതും വലിയ അപകടകാരിയല്ലാത്തതുമായ ഒന്നാണിത്. ചികിത്സയില്ലാതെ തന്നെ ഇത് ഭേദമാകാറുണ്ട്.
ബാക്ടീരിയൽ മെനിഞ്ചൈറ്റിസ്
ഇത് ഗുരുതരമായതും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതുമായ ഒരു മെനിഞ്ചൈറ്റിസ് ആണ്. ചികിത്സ ലഭിച്ചില്ലെങ്കിൽ, തലച്ചോറിന് സ്ഥിരമായ കേടുപാടുകൾ വരുത്തുകയോ, പക്ഷാഘാതം, കേൾവിക്കുറവ്, അല്ലെങ്കിൽ മരണം പോലും സംഭവിക്കാൻ സാധ്യതയുണ്ട്.
ഫംഗൽ മെനിഞ്ചൈറ്റിസ്
അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണിത്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.
മെനിഞ്ചൈറ്റിസിൻ്റെ പ്രധാന ലക്ഷണങ്ങൾ
മെനിഞ്ചൈറ്റിസിൻ്റെ ലക്ഷണങ്ങൾ പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളിലും മുതിർന്നവരിലും ലക്ഷണങ്ങൾ വ്യത്യസ്‌തമായിരിക്കും.കടുത്ത തലവേദന, കഴുത്തു വേദന, പെട്ടെന്ന് വരുന്നതും വളരെ കൂടിയതുമായ പനി, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, വെളിച്ചം നോക്കാൻ ബുദ്ധിമുട്ട്, ചില തരം മെനിഞ്ചൈറ്റിസുകളിൽ ശരീരത്തിൽ ചുവന്ന ചെറിയ പാടുകൾ പ്രത്യക്ഷപ്പെടാം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ അസാധാരണമായ ക്ഷീണം തോന്നുകയോ ചെയ്യാം.
കുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ
എളുപ്പത്തിൽ പ്രകോപിതരാകുകയും അസാധാരണമായി എപ്പോഴും കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യാം.ഭക്ഷണം കഴിക്കാനോ പാൽ കുടിക്കാനോ മടി കാണിക്കുക. എപ്പോഴും ഉറങ്ങാൻ ശ്രമിക്കുകയോ ഉണർത്താൻ പ്രയാസപ്പെടുകയോ ചെയ്യാം. ശിശുക്കളുടെ തലയോട്ടിയുടെ മുകളിലെ മൃദുവായ ഭാഗം (ഫൊണ്ടനെൽ) മുഴച്ച് നിൽക്കാൻ സാധ്യതയുണ്ട്.
മെനിഞ്ചൈറ്റിസിൻ്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പ്രത്യേകിച്ച് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് വേഗത്തിൽ വഷളാകാൻ സാധ്യതയുള്ളതിനാൽ കൃത്യ സമയത്തുള്ള ചികിത്സ അത്യാവശ്യമാണ്. അമീബയുടെ സാന്നിധ്യം കൂടി തലച്ചോറിൽ ഉണ്ടാകുമ്പോഴാണ് ആരോഗ്യസ്ഥിതി വഷളാകുന്നത്.
Like this:
Like Loading...