ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായി യുഎസിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദത്തിൽ. ബോസ്‌റ്റണിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധി രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര വിമർശനങ്ങൾ നടത്തിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കൃത്യമായ ഡാറ്റ നൽകിയില്ലെന്ന് ആരോപിച്ചുകൊണ്ടാണ് രാഹുൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമർശനം യുഎസിലും ആവർത്തിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വാധീനങ്ങൾക്ക് വഴങ്ങിയെന്നും വിട്ടുവീഴ്‌ച ചെയ്‌തുമെന്നുമാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ‘തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്ടെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്, ഈ സംവിധാനത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് വളരെ വ്യക്തമാണ്. ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്… മഹാരാഷ്ട്രയിൽ പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ ആളുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തിട്ടുണ്ട്’ രാഹുൽ പറഞ്ഞു.
വൈകുന്നേരം 5:30നും 7:30നും ഇടയിൽ 65 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ കാണിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് അസാധ്യമാണെന്നും രാഹുൽ പറഞ്ഞു. ഒരു വോട്ടർക്ക് വോട്ട് ചെയ്യാൻ ഏകദേശം 3 മിനിറ്റ് എടുക്കും, നിങ്ങൾ ഈ കണക്ക് പരിശോധിച്ചാൽ, പുലർച്ചെ 2 മണി വരെ വോട്ടർമാരുടെ നിരയുണ്ടായിരുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്; രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.
വോട്ടിംഗ് പ്രക്രിയയുടെ വീഡിയോ തെളിവ് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും അത് അവർക്ക് നിഷേധിക്കപ്പെട്ടുവെന്നും വീഡിയോകൾ ആരും കാണാതിരിക്കാനും അതിൽ ആക്‌സസ് അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിയമം മാറ്റിയെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉയർത്തിയ അതേ വാദങ്ങളാണ് രാഹുൽ ആവർത്തിച്ചത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്.
വിദേശ മണ്ണിൽ ഇന്ത്യയെ രാഹുൽ അപമാനിക്കുന്നത് ഇതാദ്യമല്ലെന്നായിരുന്നു ബിജെപി എംപി സംബിത് പത്ര ചൂണ്ടിക്കാട്ടിയത്. രാഹുലിനെ രാജ്യദ്രോഹി എന്ന് വിളിച്ച അദ്ദേഹം, യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയാണെങ്കിലും രാഹുൽ അമേരിക്കയിൽ ചെന്ന് സ്വന്തം രാജ്യത്തോട് അനാദരവ് കാണിക്കുന്നത് ലജ്ജാകരമാണെന്നും പറഞ്ഞു.