ന്യൂഡൽഹി: കോവിഡ് പ്രതിരോധക്കോട്ട തീർത്ത് രാജ്യം 74 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരം അര്‍പ്പിക്കുന്നു. ജീവന്‍ ബലി നല്‍കിയ എല്ലാ കോവിഡ് പോരാളികളൂടെ കുടുംബങ്ങള്‍ക്കും ആദരം. ഇച്ഛാശക്തികൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കുമെന്ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായം ലഭ്യമാക്കും. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യവികസനവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഉല്‍പാദനരംഗം മാറണം. ലോകത്തിനുവേണ്ടി ഇന്ത്യ ഉല്‍പന്നങ്ങള്‍ നിര്‍മിക്കണം. അസംസ്കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. തദ്ദേശീയ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മെഡിക്കല്‍ ടൂറിസത്തിലും സാധ്യതകള്‍ പ്രയോജനപ്പെടുത്തണെമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി. രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. എല്ലാവര്‍ക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.