ബെംഗളൂരു: ഇതാണ് മത്സരം. മത്സരവും പിന്നാലെ നടന്ന ആദ്യ സൂപ്പര്‍ ഓവറും സമനില. പിന്നെ മത്സരഫലത്തിനായി രണ്ടാം സൂപ്പർ. പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ രവി ബിഷ്‌ണോയിയുടെ ബൗളിങ് മികവില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 16 റണ്‍സ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. 5 പന്തുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റും (റിങ്കു സിങ്ങും രോഹിത് ശര്‍മയും) ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും (മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുര്‍ബാസ്) വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.
ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം ടൈയിലെത്തിക്കാന്‍ സഹായിച്ചത്.
നേരത്തെ അഫ്ഗാന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് 11 ഓവറിൽ 93 റൺസാണ് ഒന്നാം വിക്കറ്റിൽ അടിച്ചെടുത്തത്. 32 പന്തിൽ 50 റൺസെടുത്ത ഗുർബാസിനെ കുൽദീപ് പുറത്താക്കി. പിന്നാലെ 41 പന്തിൽ 50 റൺസെടുത്ത് സദ്രാനും പുറത്തായി. വാഷിങ്ടൺ സുന്ദറിനായിരുന്നു വിക്കറ്റ്. അസ്മത്തുല്ല ഉയമർസായി (പൂജ്യം), മുഹമ്മദ് നബി (16 പന്തിൽ 34), കരീം ജനത് (രണ്ടു പന്തിൽ രണ്ട്), നജീബുല്ല സദ്രാൻ (മൂന്നു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ താരങ്ങൾ. അഞ്ചു റൺസുമായി ഷറഫുദ്ദീൻ അഷ്റഫും പുറത്താകാതെ നിന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.