കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെയാണ് കോളേജ് ക്യാംപസില്‍ വച്ച് സംഘര്‍ഷമുണ്ടായത്. നാസറിന്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. നാടക റിഹേഴ്‌സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏഴ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.
കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കെഎസ്‌യു സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി യുവജന വിഭാഗമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.