സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനിരിക്കെ, അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിയത് ഒന്‍പതിനായിരത്തോളം ബസുകള്‍. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റ നിലപാട്. റോഡ് നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ നീട്ടിക്കൊണ്ടുള്ള ഗതാഗതമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും
ബസുടമകള്‍ തള്ളി.
കോവിഡ് കാലം തീരുന്നതുവരെ ഇന്ധനത്തിന് സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക എന്നിവയാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
ശരാശരി മൂവായിരം രൂപ കളക്ഷന്‍ ഉണ്ടായിരുന്ന ഒരു ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് കാട്ടിയാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്. അനിശ്ചിതകാലത്തേക്ക് സര്‍വീസില്‍ നിന്ന് മാറി നില്‍ക്കുകയാണന്നും നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ ഗതാഗതവകുപ്പിന് ഇതിനകം ജി ഫോം നല്‍കി കഴിഞ്ഞു. ബാക്കിയുള്ളവയും അടുത്തദിവസങ്ങളില്‍ നിരത്തില്‍ നിന്ന് പിന്‍മാറും.
എന്നാല്‍, നികുതി ഒഴിവാക്കുന്നതോ, ഇന്ധനത്തിന് സബ്സിഡി അനുവദിക്കുന്നതോ പ്രായോഗികമല്ലെന്നാണ് ഗതാഗതവകുപ്പ് വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്ത് അടുത്തദിവസം മുതല്‍ സ്വകാര്യബസ് സര്‍വീസ് പൂര്‍ണമായും നിലച്ചേക്കും.