സപ്ലൈകോയിൽ ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചു വിറ്റു; സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ ഭക്ഷ്യവകുപ്പിൽ തിരിച്ചെടുത്തു

0
93

സപ്ലൈകോയിൽ ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ വിറ്റതിന് സസ്പെൻഷനിലായ ഭരണകക്ഷി നേതാവിന് ഭക്ഷ്യവകുപ്പിൽ പുനര്‍നിയമനം. ഭക്ഷ്യവകുപ്പിന്റ മുഴുവന്‍ കണക്കുകളും പരിശോധിക്കാന്‍ ചുമതലയുള്ള ഓഡിറ്റ് വിഭാഗത്തിലാണ് സി.പിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന് കീഴിലുള്ള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ നേതാവ് ഗിരീഷ് ചന്ദ്രന്‍ നായരെ നിയമിച്ചത്. ഗിരീഷ് ചന്ദ്രനെതിരായ അന്വേഷണവും സപ്ലൈകോ അവസാനിപ്പിച്ചു.

മാവേലി സ്റ്റോറുകൾ വഴി സാധാരണക്കാര്‍ക്ക് നല്‍കാന്‍ എത്തിച്ച മൂന്ന് ലോഡ് ജയ അരി സ്വകാര്യ കടകൾക്ക് മറിച്ച് കൊടുത്തു. പകരം തമിഴ് നാട്ടിൽ നിന്നെത്തിച്ച നിലവാരം കുറഞ്ഞ അരി, മില്ലുകളുടെ സഹായത്തോടെ ചാക്കുകളിലാക്കി മാവേലി സ്റ്റോറുകൾക്ക് നൽകി. ഒൻപത് ലക്ഷത്തോളം രൂപയുടെ ഉഴുന്നും രണ്ടരലക്ഷത്തോളം വരുന്ന തുവരയും മറിച്ചു വിറ്റു. ഇതായിരുന്നു സപ്ലൈകോ നെടുമങ്ങാട് ഡിപ്പോ കസ്റ്റോഡിയനായിരുന്ന ഗിരീഷ് ചന്ദ്രൻ നായർക്കെതിരെ വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകൾ.

വിജിലൻസ് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറില്‍ ഗിരീഷ് ചന്ദ്രനെ സസ് പെൻഡ് ചെയ്തു.വകുപ്പ് തല അന്വേഷണത്തിന് സ്പെഷല്‍ ഓഡിറ്റ് വിഭാഗത്തെ നിയമിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു. ഇതോടെ സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്ന ഗിരീഷ് ചന്ദ്രനെ അന്വേഷണറിപ്പോര്‍ട്ട് വരാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 22ന് സര്‍വീസില്‍ തിരിച്ചെടുത്തു.

സപ്ലൈകോയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് മാതൃവകുപ്പായ ഭക്ഷ്യ വകുപ്പിലെത്തിയ ഗിരീഷ് ചന്ദ്രനെ ‌നിയമിച്ചതാകട്ടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ വിതരണത്തിന്റേയും കണക്കുകള്‍ പരിശോധിക്കാനുള്ള ഓഡിറ്റ് വിഭാഗത്തില്‍. അതും തിരുവനന്തപുരത്തെ ഭക്ഷ്യവകുപ്പിന്റ ആസ്ഥാനത്ത്. ഇയാളെ മാത്രമല്ല, നെയ്യാറ്റിൻകര ഡിപ്പോയിൽ ഒന്നരവര്‍ഷം മുമ്പ് അഞ്ച് ലോഡ് അരിയുടെ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ കസ്റ്റോഡിയന്‍ ബാബുരാജിനെ നിയമിച്ചിട്ടുളളതും ഇതേ ഓഡിറ്റ് വിഭാഗത്തില്‍ തന്നെയാണ്. ലക്ഷങ്ങളുടെ ക്രമക്കേടിന് ശിക്ഷിക്കപ്പെട്ട ആളെ തന്നെ കണക്കുകള്‍ പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്താനും നിയോഗിക്കുക. രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ ഭക്ഷ്യവകുപ്പില്‍ എന്തും നടക്കുമെന്നതിനു തെളിവാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here