ഏഷ്യാ കപ്പിനുള്ള 17 അംഗ സ്ക്വാഡിനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. പരിക്കിൽ നിന്നും വിശ്രമ വേളകളിൽ നിന്നും മടങ്ങിയെത്തുന്ന സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ രോഹിത് ശർമ്മ നയിക്കും. ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്.
ശ്രേയസ് അയ്യരും കെഎൽ രാഹുലും പരിക്കിൽ നിന്ന് മുക്തരായി ടീമിൽ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ സംസാര വിഷയം. ഒരിടവേളയ്ക്ക് ശേഷം ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ഏകദിന ടീമിൽ തിരിച്ചെത്തി. ഏകദിനങ്ങളിൽ വേണ്ടത്ര മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി.
നടുവേദനയിൽ നിന്ന് കരകയറിയ പേസർ പ്രസീദ് കൃഷ്‌ണ 2022 ഓഗസ്‌റ്റിനു ശേഷം ആദ്യമായി ഏകദിന ടീമിൽ തിരിച്ചെത്തി. പ്രതീക്ഷിച്ചതുപോലെ, തന്റെ കന്നി ടി20 ഐ പരമ്പരയിലെ വീരോചിതമായ പ്രകടനത്തിന് ശേഷം ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത തിലക് വർമ്മയെ ഇന്ത്യൻ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാ കപ്പ് ടീമിന് സമാനമായിരിക്കും ലോകകപ്പ് ടീമെന്നും ഇതിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സെപ്റ്റംബർ 5 വരെ സമയമുണ്ടെന്നും അജിത് അഗാർക്കർ സ്ഥിരീകരിച്ചു. അതേസമയം മുൻനിര താരങ്ങൾ തിരിച്ചെത്തിയതോടെ സഞ്ജു സാംസണെ ബാക്കപ്പ് താരമായാണ് ഉൾപ്പെടുത്തിയത്. യൂസ്‌വേന്ദ്ര ചാഹലിനും ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല.
2023 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്:
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്‌ണ.