മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റുചെയ്തു; വിട്ടയച്ചു.

0
73

മയാമി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറസ്റ്റിലായി. രഹസ്യ വിവരങ്ങൾ കൈവശം വെച്ച കേസിൽ മയാമി ഫെഡറൽ കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. തന്റെ എഴുപത്തേഴാം ജന്മദിനത്തിന് തലേന്നാണ് ട്രംപിന്റെ അറസ്റ്റ് . ട്രംപിനെ പിന്നീട് ജാമ്യത്തിൽ വിട്ടു

ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിട്ട് അറസ്റ്റിലാകുന്ന അമേരിക്കയിലെ ആദ്യ മുൻ പ്രസിഡന്റായി ട്രംപ്. നൂറിലധികം രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിലാണ് ഡൊണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.

ഒരു മുൻ പ്രസിഡന്റിനെതിരെ ഒരിക്കലും ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല എന്നതിനാൽ മയാമി ഫെഡറൽ കോടതിയുടെ കുറ്റപത്രം അസാധാരണമാണ്. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍വരെ ഉള്‍പ്പെടുന്ന രേഖകള്‍ നിയമവിരുദ്ധമായി വൈറ്റ്ഹൗസില്‍നിന്ന് എടുത്തുകൊണ്ടുപോവുകയും തന്റെ സ്വകാര്യ റിസോർട്ടിൽ വയ്ക്കുകയും അവ തിരിച്ചെടുക്കാനുള്ള ഔദ്യോഗിക ശ്രമങ്ങള്‍ തടസ്സപ്പെടുത്തുകയും അതിനുവേണ്ടി കളവു പറയുകയും ചെയ്തു എന്നാണ് ചാരവൃത്തി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചുള്ള പുതിയ കേസ്.

2024-ൽ പ്രസിഡന്റ് പദം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ട്രംപ് രണ്ടര മാസങ്ങള്‍ക്കിടയില്‍അഭിമുഖീകരിക്കുന്ന രണ്ടാമത്തെ ക്രിമിനൽ കേസാണിത്. ആദ്യ കേസിൽ ഏപ്രിൽ 4 ന് കോടതിയിൽ കീഴടങ്ങി അറസ്റ്റ് വരിച്ചിരുന്നു.

വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ ട്രംപ് തന്റെ ഫ്‌ളോറിഡയിലെ റിസോർട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തിരുന്നോ എന്ന് അന്വേഷിച്ചുവരികയായിരുന്നു. ട്രംപിനെതിരെ മാൻഹറ്റൻ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി മാസങ്ങൾക്ക് ശേഷമാണ് ഈ കുറ്റപത്രം വരുന്നത്.

ഡൊണാൾഡ് ട്രംപിന്റെ അറ്റോണി ജിം ട്രസ്റ്റി ട്രംപിനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി ഏഴ് കുറ്റങ്ങൾ ചുമത്തിയതായി സ്ഥിരീകരിച്ചു. തന്റെ കക്ഷിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചില്ലെന്നും പകരം ഇമെയിൽ വഴി സമൻസ് ലഭിച്ചിട്ടുണ്ടെന്നും അറ്റോർണി പറഞ്ഞിരുന്നു.

ആദ്യതവണ ന്യൂയോര്‍ക്ക് മാന്‍ഹറ്റന്‍ കോടതിയില്‍ ട്രംപ് ഹാജരായതു മറ്റൊരു കേസിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍. അശ്ളീല ചിത്രങ്ങളിലെ നടിയായ സ്റ്റോമി ഡാനിയല്‍സുമായി ട്രംപിന്റെ ബന്ധമായിരുന്നു ആ കേസിന്‍റെ തുടക്കം.2006 ജൂലൈയില്‍ അവരുമായി ശാരീരികമായി ബന്ധപ്പെട്ടു എന്ന ആരോപണം ട്രംപ് നിഷേധിച്ചു. പക്ഷെ 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇക്കാര്യം പുറത്തുപറയുമെന്നു നടി ഭീഷണിപ്പെടുത്തി.ഉടൻ ട്രംപ് തന്‍റെ അഭിഭാഷകന്‍ മുഖേന 130,000 ഡോളര്‍ കൊടുത്തു സംഭവം ഒതുക്കി.

ഇത് തന്‍റെ കമ്പനിയുടെ അക്കൗണ്ടില്‍ ‘ബിസിനസ്’ ചെലവായി അദ്ദേഹം രേഖപ്പെടുത്തി. എന്നാൽ അത് അങ്ങനെ തീർന്നില്ല. ആ ‘ബിസിനസ്’ കൃത്രിമവും നിയമവിരുദ്ധമാണെന്നുമാണ് കേസ്. പണം നല്‍കിയത് തിരഞ്ഞെടുപ്പ് വേളയിലാണെന്നതും ട്രംപിനു തിരിച്ചടിയായി.വിജയം ഉറപ്പിക്കാനായി അവിഹിത മാര്‍ഗം സ്വീകരിച്ചുവെന്ന ആരോപണത്തെയും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ആ കേസിന്‍റെ വിചാരണ അടുത്ത മാർച്ചിൽ.

LEAVE A REPLY

Please enter your comment!
Please enter your name here