പനി പേടിയിൽ കേരളം. പനി ബാധിച്ച് ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് പേർ മരിച്ചു. ഒരു മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എൻ1 ബാധിച്ച് ഒരാൾ, എലിപ്പനി ബാധിച്ച് ഒരാൾ എന്നിങ്ങനെയാണ് മരണം. ഒരാൾ മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. പേ വിഷബാധയെ തുടർന്ന് ഒരാൾ മരിച്ചു. ഇന്നലെ കളമശ്ശേരിയിൽ മരിച്ച 27 വയസുള്ള യുവാവിൻ്റെ മരണമാണ് പേവിഷ മരണം എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പോത്തൻകോട് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ച് എന്ന് സംശയം.
കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.