മുംബൈ: രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് എല്ലാ അനുമതിയും നൽകി മഹാരാഷ്ട്ര സർക്കാർ. പദ്ധതിക്ക് എല്ലാ അനുമതികളും നൽകിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. 1.1 ലക്ഷം കോടി രൂപ ചെലവിലാണ് 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി നടപ്പിലാക്കുന്നത്.
മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റർ ദൂരം രണ്ടു മണിക്കൂറുകൊണ്ട് താണ്ടുന്ന രീതിയിലാണ് ബുള്ളറ്റ് ട്രെയിൻ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ ഈ യാത്രയ്ക്ക് ഏഴു മണിക്കൂർ വേണം. 12 സ്റ്റേഷനുകളാണ് ഇടയ്ക്കുണ്ടാവുക. സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി, ബിലിമോറ, ഭറൂച്ച്, മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ.
മഹാരാഷ്ട്രയിലെ സർക്കാർ മാറ്റത്തിന് പിന്നാലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ കുടുങ്ങിക്കുടക്കുന്ന പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ ഫയലിന് ഇതോടെ അനക്കംവെക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നത്.