ഇത് വൈദ്യുത കപ്പലുകളുടെ കാലം; നോര്‍വേയുടെ നിര്‍മ്മാണ കരാര്‍ കൊച്ചി കപ്പല്‍ശാലയ്ക്ക്

0
89

ന്യൂഡല്‍ഹി: വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കപ്പലുകളുടെ നിർമ്മാണം കൊച്ചി കപ്പല്‍ ശാലയ്ക്ക്. സ്വയംഭരണ സംവിധാനത്തിലുള്ള നോര്‍വേയുടെ രണ്ടു ഫെറികള്‍ക്കായുള്ള കപ്പലുകളാണ് നിലവില്‍ തയ്യാറാക്കാന്‍ കരാര്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച കപ്പല്‍ നിര്‍മ്മാണ ശാല എന്നു പേരെടുത്തതിനാലാണ് കൊച്ചിയ്ക്ക് അവസരം ലഭിച്ചത്.

“കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് രണ്ടു വൈദ്യുത ജലയാനങ്ങളുടെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. നോര്‍വേയുടെ അസ്‌കോ മാരിടൈം എന്ന സ്വയംഭരണ ഫെറി കമ്പനിയ്ക്കായാണ് കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.”- കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.

നോര്‍വേ സര്‍ക്കാര്‍ ഭാഗീകമായി പണം മുടക്കുന്ന പദ്ധതിയാണ് കൊച്ചി കപ്പല്‍ ശാല ഏറ്റെടുത്തിരിക്കുന്നത്. നോര്‍വേയിലെ ജലഗതാഗത മേഖലയായ ഓസ്ലോ ഫോര്‍ഡിലെ ചരക്കുഗതാഗതത്തിന് ഉപയോഗിക്കാനാണ് വൈദ്യുതിയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ തയ്യാറാക്കുന്നത്. ജലഗതാഗതമേഖലയില്‍ വലിയ പാരമ്പര്യമുള്ള നോര്‍വേയില്‍ നിന്നും ഇനിയും പുതിയ കരാര്‍ ലഭിക്കുമെന്നാണ് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

തീര്‍ത്തും കാര്‍ബണ്‍ മുക്തമായ കപ്പലുകളെന്ന പദ്ധതി ലോകത്തെ ജലയാനരംഗത്ത് വലിയ മാറ്റം കൊണ്ടു വരുമെന്നും അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും കുറയ്ക്കാന്‍ സഹായിക്കുമെന്നും നോര്‍വേ കമ്പനിയായ മാസ്റ്റര്‍ലീ അറിയിച്ചു.

കൊച്ചി മെട്രോയുടെ ഫെറികള്‍ക്കായി 23 ഹൈബ്രിഡ് ഇലട്രിക്കല്‍ ബോട്ടുകളുടെ നിര്‍മ്മാണം അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ് കൊച്ചി കപ്പല്‍ ശാലയെന്നും ഷിപ്പ് യാര്‍ഡ് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here