ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ഓടിത്തുടങ്ങും

0
44

ന്യൂഡല്‍ഹി: നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് തീയതി പുറത്ത്. ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോനിപതിനും ഇടയിലാണ് ട്രെയിനിൻ്റെ സർവീസ്. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ മലനീകരണമില്ലാത്ത ആദ്യ ട്രെയിനായിരിക്കും.

റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ ഉപയോഗിക്കുന്ന ജർമനി, ജപ്പാൻ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് ഇനി ഇന്ത്യയുടെ സ്ഥാനവും. തദ്ദേശിയമായി വികസിപ്പിച്ച റെയിൽ സാങ്കേതിക വിദ്യയിലാണ് ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞയാഴ്ച ട്രെയിനിൻ്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ട്രെയിനിൻ്റെ റൂട്ടും ടിക്കറ്റ് നിരക്കും അറിയാം. ആദ്യഘട്ടത്തിൽ 75 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സർവീസ് നടത്തുക. 110 മുതൽ 140 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിനിന് സഞ്ചരിക്കാൻ കഴിയും. 2500 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഹൈഡ്രജൻ ട്രെയിൻ.

ഹൈഡ്രജൻ ട്രെയിൻ റൂട്ടും ടിക്കറ്റ് നിരക്കും

സാധാരണക്കാര്‍ക്കും യാത്ര പ്രാപ്യമാക്കുന്ന തരത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഹൈഡ്രജന്‍ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യാത്രാനിരക്ക് 5 രൂപ മുതല്‍ 25 രൂപ വരെയായിരിക്കും. ഹരിയാനയിലെ ജിന്ദിനും സോനിപതിനും ഇടയിലുള്ള 90 കിലേമീറ്റർ ദൂരം ഒരു മണിക്കൂറിനുള്ളിൽ ട്രെയിൻ താണ്ടും. നിലവിലെ ട്രെയിനുകൾ ഈ ദൂരം താണ്ടാൻ രണ്ട് മണിക്കൂർ എടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ട്രെയിൻ യാത്രക്കാർക്ക് വളരെയേറെ നേട്ടമാകും.

 

ട്രയൽ റൺ വിജയകരം

ജൂൺ 26നായിരുന്നു ഹൈഡ്രജൻ ട്രെയിനിൻ്റെ ട്രയൽ റൺ നടന്നത്. 120 കിലോമീറ്റർ പരമാവധി വേഗതയിലായിരുന്നു പരീക്ഷണയോട്ടം. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സംവിധാനങ്ങൾ 24 മണിക്കൂറും നിരീക്ഷണ വിധേയമാക്കാനാണ് തീരുമാനം. ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണ എന്നിവ നടത്തുന്ന കേന്ദ്രങ്ങളിൽ ഹൈഡ്രജൻ ചോർച്ച കണ്ടെത്താനുള്ള ഉപകരണങ്ങളും തീ അണക്കുന്നതിനുള്ള സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്.

പുറംതള്ളുക നീരാവി മാത്രം

ഹൈഡ്രജൻ ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെയാണ് ട്രെയിൻ പ്രവർത്തിക്കുക. നീരാവി മാത്രമാണ് ട്രെയിൻ പുറന്തള്ളുക. ഇന്ത്യൻ റെയിൽവേയിൽ 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഹൈഡ്രജൻ ട്രെയിൻ സർവീസിലേക്കും കടന്നത്. 1,200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിക്കുന്ന ട്രെയിനാണ് സർവീസിനൊരുങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here