സമൂഹ മാധ്യമത്തിലൂടെ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ വർഗീയ-വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വിജേഷിനാണ് സസ്പെൻഷൻ. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. മൂന്നാർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.
നടവഴിയിലെ പൂക്കളം ഒരു സ്ത്രീ തട്ടിക്കളയുന്ന സിസിടിവി ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് വിജേഷ് വർഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടർന്നും പ്രതിഷേധം ഉയർന്നതിനെത്തുടർന്നും ഇയാൾ ആദ്യത്തെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പുതിയ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
വർഗീയ പരാമർശം നടത്തിയ എസ്ഐക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പൊതുജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച ദൃശ്യം കുറച്ചു വർഷങ്ങൾക്കു മുമ്പ് ബെംഗളൂരുവിൽ സംഭവിച്ചതാണ് എന്നാണ് സൂചന.






