ബഹിരാകാശ പദ്ധതികൾ പുരാതന ശാസ്‌ത്ര പൈതൃകത്തിന്‍റെ ആധുനിക ആവിഷ്‌കാരങ്ങൾ’:

0
19

ബഹിരാകാശ ദൗത്യങ്ങള്‍ പുരാതന ശാസ്‌ത്ര പൈതൃകത്തിന്‍റെ ആധുനിക പ്രകടനങ്ങളാണെന്ന് പ്രതിരോധ മന്ത്രി.

ചെന്നൈ: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളായ ചന്ദ്രയാൻ, ആദിത്യ-എൽ1 എന്നിവ വെറും സാങ്കേതിക നേട്ടങ്ങളല്ല, മറിച്ച് പുരാതന ശാസ്‌ത്ര ചൈതന്യം എപ്പോഴും നമ്മുടെ സാംസ്‌കാരിക സ്വത്വത്തിന്‍റെ ഭാഗമായിരുന്നു എന്നതിന്‍റെ ഒരു ആധുനിക പ്രകടനമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. സൂര്യനും ചന്ദ്രനും വെറും ആകാശ ഗോളങ്ങളല്ല, മറിച്ച് നമ്മുടെ കലണ്ടറിന്‍റെയും ആഘോഷങ്ങളുടെയും അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. സദ്‌ഗുരു നയിക്കുന്ന ഈശ യോഗ സെന്‍ററില്‍ സംഘടിപ്പിച്ച മഹാ ശിവരാത്രി ആഘോഷങ്ങളുടെ ഉദ്‌ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി രാജ്‌നാഥ് സിങ്.

നമ്മുടെ ഉപഗ്രഹങ്ങൾ, ഉത്സവങ്ങൾ, ശുഭകരമായ സമയങ്ങൾ എന്നിവ കൃത്യമായ ശാസ്‌ത്രീയ കണക്കുകൂട്ടലുകളിലൂടെയാണ് നിർണയിക്കുന്നത്. ഇന്ന് ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങളും മറ്റ് ബഹിരാകാശ പരിപാടികളും നമ്മുടെ പുരാതന ശാസ്‌ത്ര പൈതൃകത്തിന്‍റെ ആധുനിക പ്രകടനങ്ങളാണ്. അവിടെ പാരമ്പര്യവും സാങ്കേതികവിദ്യയും ഒരുമിച്ച് മുന്നേറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ നമ്മുടെ ശാസ്‌ത്ര സംസ്‌കാരത്തെയാണ് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ദേശീയ സുരക്ഷ സാധാരണയായി ആയുധങ്ങൾ, സാങ്കേതികവിദ്യ, ഇന്ത്യൻ സൈനികരുടെ ശാരീരിക ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം പ്രധാനമാണെന്നതില്‍ സംശയമില്ല. എന്നാൽ നിങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ യഥാർത്ഥ സുരക്ഷ ബാഹ്യശക്തിയിൽ നിന്ന് മാത്രമല്ല വരുന്നത്. ശക്തമായ ഒരു ദേശീയ ബോധത്തിൽ നിന്നാണ് യഥാർഥ സുരക്ഷ ഉണ്ടാകുന്നത്. നിർഭയ സമൂഹത്തിന് മാത്രമേ ശക്തമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാൻ കഴിയൂ. ഈ നിർഭയത്വം ശാരീരിക ശക്തിയിൽ നിന്ന് മാത്രമല്ല അത് ആത്മീയതയില്‍ നിന്ന് കൂടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

സംസ്‌കാരം എന്നത് വെറും ആചാരങ്ങളുടെ ഒരു കൂട്ടമല്ല, അത് നമ്മുടെ ജീവിതരീതിയാണ്. കാശിയും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വളരെ പുരാതനമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നാണ് കാശി. മാത്രമല്ല ലോകത്തെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിൽ ഒന്നാണ് തമിഴ് സംസ്‌കാരം.

ഭാഷ, സംസ്‌കാരം, പാചകരീതി എന്നിവ കൊണ്ട് തമിഴ്‌നാട് എപ്പോഴും വ്യത്യസ്‌തമാണ്. എനിക്ക് തമിഴ്‌നാട് എന്ന പുണ്യഭൂമിയിലേക്ക് വരുന്നത് ഒരു അനുഗ്രഹമായി തോന്നുന്നു. ഞാൻ ഇവിടെ ഒരു അതിഥിയായല്ല, മറിച്ച് ഒരു അന്വേഷകനായും ഒരു ആത്മീയ വ്യക്തിയായുമായാണ് വന്നിരിക്കുന്നത്.

ശാസ്‌ത്ര സാങ്കേതിക വിദ്യ, കല, ചരിത്രം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ അസാധാരണ വ്യക്തികളെ അംഗീകരിക്കുന്നതിനായി ഇഷ ഫൗണ്ടേഷൻ ആദ്യമായി സ്ഥാപിച്ച “ഭവ്യ ഭാരത് ഭൂഷൺ” അവാർഡുകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പരിപാടിയിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here