ടൂറിസത്തിൽ ഡിജിറ്റൽ വിപ്ലവം;

0
5

മൈസൂരു: വിനോദസഞ്ചാരികൾക്ക് ചരിത്രവും പൈതൃകവും കൂടുതൽ എളുപ്പത്തിൽ പരിചയപ്പെടുത്താൻ കേന്ദ്ര ടൂറിസം മന്ത്രാലയം പുതിയ ഡിജിറ്റൽ സംരംഭവുമായി രംഗത്ത്‌. സംസ്ഥാനത്ത് ആദ്യമായി മൈസൂരു ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ക്യുആർ കോഡ് അധിഷ്‌ഠിത വിവരബോർഡുകൾ സ്ഥാപിച്ചു.

സംസ്ഥാന ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ നടപ്പാക്കിയ ഈ പദ്ധതി വഴി സഞ്ചാരികൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്യാനാകും. സന്ദർശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ തൽക്ഷണം ഇതുവഴി ലഭ്യമാകും.

ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ സാങ്കേതികവിദ്യ സൗഹൃദമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ചരിത്രസ്മാരകങ്ങൾ, ക്ഷേത്രങ്ങൾ, പൈതൃക കെട്ടിടങ്ങൾ, പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വിവരങ്ങൾ ഇനി ഗൈഡുകളുടെ സഹായമില്ലാതെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. നിലവിൽ വിവരങ്ങൾ കന്നഡയിലും ഇംഗ്ലീഷിലുമാണ് ലഭ്യമാകുന്നത്.

33 പ്രധാന കേന്ദ്രങ്ങളിൽ ക്യുആർ കോഡ് സംവിധാനം

മൈസൂരു പാലസ്, ശ്രീ ചാമരാജേന്ദ്ര മൃഗശാല, വരുണ തടാകം, ശുകവന, റെയിൽ മ്യൂസിയം, ചാമുണ്ഡി മല, സെൻ്റ് ജോസഫ് പള്ളി, ആർ കെ നാരായണ ഭവനം, ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീകണ്‌ഠശ്വര ക്ഷേത്രം, ശ്രീ ശിദ്ലുമല്ലികാർജുനസ്വാമി ക്ഷേത്രം, ബൈലകുപ്പെയിലെ ഗോൾഡൻ ടെംപിൾ, ചുഞ്ചനക്കട്ടെ വെള്ളച്ചാട്ടം, ശ്രീ മല്ലികാർജുനസ്വാമി ക്ഷേത്രം, ശ്രീ വൈദ്യനാഥേശ്വരസ്വാമി ക്ഷേത്രസമുച്ചയം, ശ്രീ മഹാലക്ഷ്മി സമേത ഗുഞ്ച നരസിംഹസ്വാമി ക്ഷേത്രം, കബിനി ബാക്ക്‌വാട്ടേഴ്സ്, ഗൊമ്മടഗിരി, നാഗർഹോൾ കടുവാ സങ്കേതം, കപിലാ നദി, ചാമുണ്ഡി ഹിൽസ്, മൈസൂരു സിൽക്ക് വീവിംഗ് ഫാക്ടറി, ഫോക്‌ലോർ മ്യൂസിയം ഉൾപ്പെടെ ആകെ 33 കേന്ദ്രങ്ങളിലാണ് ക്യുആർ കോഡ് സ്ഥാപിച്ചിരിക്കുന്നത്.

സ്‌കാൻ ചെയ്‌താൽ ടൂറിസം വകുപ്പിൻ്റെ വിവരശേഖരത്തിലേക്ക്

“സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ക്യുആർ കോഡ് വിവര സംവിധാനം നടപ്പാക്കുന്നത്‌. മൊബൈൽ ക്യാമറ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ ടൂറിസം വകുപ്പിൻ്റെ ലാൻഡിങ് പേജിലേക്കാണ് ഉപയോക്താവിനെ എത്തിക്കുക. തുടർന്ന് ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ ചരിത്രം, പ്രാധാന്യം, സവിശേഷതകൾ എന്നിവ വിശദമായി വായിക്കാനാകും”- ഇടിവി ഭാരതിനോട് പ്രതികരിച്ച മൈസൂരു ടൂറിസം വകുപ്പിൻ്റെ അസിസ്റ്റൻ്റ് ഡയറക്‌ടർ വി എം പ്രഭുസ്വാമി പറഞ്ഞു.

നിലവിൽ ഓരോ കേന്ദ്രത്തിൻ്റെയും അടിസ്ഥാന വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭാവിയിൽ ഈ വിവരങ്ങൾ തുടർച്ചയായി പുതുക്കുകയും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ വെബ്‌സൈറ്റുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതുവഴി സന്ദർശകർക്ക് കൂടുതൽ സമഗ്രവും പുതുക്കിയതുമായ വിവരങ്ങൾ ഒരിടത്ത് തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here