തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയാണ് മംദാനിയെ കാണുമെന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്. നേരത്തെ മംദാനിക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം നടത്തിയത്
വാഷിങ്ടൺ: ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്കയുടെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് മംദാനിയുമായി കൂടിക്കാഴ്ച നടത്താൻ പോകുന്നതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ട്രംപ് മംദാനിയെ ‘കമ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിൻ്റെ എതിരാളിയെ പിന്തുണക്കുകയും ചെയ്തിരുന്നു. മംദാനിയുടെ സ്ഥാനാർഥിത്വം തന്നെ ശ്രദ്ധേയമായത് ട്രംപിൻ്റെ എതിർപ്പിനെത്തുടർന്നാണ്.
എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ന്യൂയോർക്ക് നിവാസികളുടെ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രസിഡൻ്റുമായി സംസാരിക്കാൻ താല്പര്യമുണ്ടെന്ന് മാംദാനി പറഞ്ഞു. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് സിറ്റിയിലെ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് മംദാനി സന്നദ്ധത അറിയിച്ചത്.
മംദാനിയെ കാണുമെന്ന് ട്രംപും അറിയിച്ചതോടെ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങുകയാണ്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടില്ല. ചർച്ചയ്ക്കായി മംദാനി വാഷിങ്ടണിലെത്തണമെന്നാണ് ട്രംപ് വിശദമാക്കിയിട്ടുള്ളത്. ന്യൂയോർക്കിനുള്ള എല്ലാ കാര്യങ്ങളും നടക്കണമെന്നാണ് തങ്ങൾക്കുള്ള ആഗ്രഹമെന്നും ട്രംപ് വിശദമാക്കി.
ന്യൂയോർക്ക് മേയർക്ക് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ട് ന്യൂയോർക്കിന് എല്ലാം നല്ലതായി ഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും ട്രംപ് പറഞ്ഞു. ഫ്ലോറിഡയിൽ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങും മുൻപ് മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ പ്രസ്താവന സ്വീകരിച്ച സൊഹ്റാൻ മംദാനിയുടെ ഓഫീസ് ന്യൂയോർക്കിൻ്റെ നന്മയ്‌ക്കായി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നാണ് പ്രതികരിച്ചത്.
മാംദാനിയുടെ തെരഞ്ഞെടുപ്പ് ജയം, ട്രംപിൻ്റെ നയങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെട്ടത്. കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങൾ എത്തിക്കുമെന്നും ജീവിത ചെലവ് കുറയ്ക്കുമെന്നുമായിരുന്നു മംദാനിയുടെ പ്രചാരണം. ട്രംപിൻ്റെയും വാഷിങ്ടണിൻ്റെയും പ്രവർത്തനം ന്യൂയോർക്കിന് വിപരീത ഫലമാണ് നൽകുന്നതെന്നും കാര്യങ്ങൾ എളുപ്പമാക്കണമെങ്കിൽ നമ്മൾ മാറ്റേണ്ട കാര്യങ്ങൾ പ്രസിഡൻ്റിനോട് തുറന്ന് പറയുമെന്നുമാണ് മംദാനിയുടെ പ്രതികരണം.







